ബുദ്ധ തീർത്ഥാടന കേന്ദ്രമായ കുശി നഗറിൽ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി ഇന്ന് ഉത്ഘാടനം ചെയ്തു . ഉത്തർപ്രദേശിലെ ഒൻപതാമത്തെ വിമാനത്താവളമാണിത് . 2017 ൽ വെറും നാല് വിമാനത്താവളങ്ങളായിരുന്നു യു പി യിൽ ഉണ്ടായിരുന്നത് . ശ്രീബുദ്ധൻ മഹാ നിർവാണം പ്രാപിച്ചു എന്ന് വിശ്വസിയ്ക്കപ്പെടുന്ന കുശി നഗർ ബുദ്ധമത വിശ്വാസികളുടെ പുണ്യ സ്ഥലമാണ് . ശ്രീലങ്കയിൽ നിന്ന് 100 ബുദ്ധ ഭിക്ഷുക്കളെയും വഹിച്ചെത്തിയ വിമാനമാണ് ആദ്യമായി കുശി നഗറിൽ ഇറങ്ങിയത് . 260 കോടി രൂപയാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചെലവ് . കുശിനഗറിലേയ്ക് ഡൽഹിയിൽ നിന്ന് ആഴ്ചയിൽ നാല് വിമാനങ്ങൾ ഉണ്ടാകുമെന്നു വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. അടുത്ത മാസം 16 മുതൽ വിമാന സർവീസ് ആരംഭിയ്ക്കും . ഡിസംബർ 18 മുതൽ മുംബൈ കൊൽക്കത്ത നഗരങ്ങളിൽ നിന്നും കുശി നഗറിലേക്ക് വിമാന സർവീസ് തുടങ്ങും .
ലഖ്‌നൗ, വാരാണസി ,പ്രയാഗരാജ് ,ഗയ ,ബറേലി , സഹാറൻപൂർ ,ഹിന്ദൻ എന്നിവടങ്ങളിൽ നിന്ന് കുശിനഗറിലേയ്ക് ആഭ്യന്തര വിമാന സർവീസുകളും തുടങ്ങും . 2017 ൽ വെറും നാല് വിമാനത്താവളങ്ങളായിരുന്നു ഉത്തർപ്രദേശിൽ ഉണ്ടായിരുന്നത് .ഇപ്പോൾ പ്രയാഗരാജ്, കാൺപൂർ, ഹിന്ദൻ , ബറേലി എന്നിവടങ്ങളിലും വിമാനത്താവളങ്ങൾ ആയി . നോയിഡ , അയോദ്ധ്യ എന്നിവടങ്ങളിലെ വിമാനത്താവളങ്ങൾ പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉത്തർപ്രദേശിൽ അഞ്ചാകും . പത്തു വിമാനത്താവളങ്ങളുടെ പ്രവർത്തികൾ നടന്നു വരികയാണ്. അലിഗർ ,അസംഗാർ ,മൊറാദാബാദ് ,ശ്രാവസ്തി , ചിത്രകൂട് ,സോൻഭദ്ര , ആഗ്ര , സഹാറൻപൂർ , നോയിഡ , അയോദ്ധ്യ എന്നിവയാണ് അത് . ഇതിൽ അലിഗർ, അസംഗാർ, ശ്രാവസ്തി , ചിത്രകൂട് എന്നീ വിമാനത്താവളങ്ങളുടെ പണികൾ ഏതാണ്ട് 95 ശതമാനവും പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി . 2008 ൽ പ്രഖ്യാപിച്ച പദ്ധതിയാണ് കുശിനഗർ വിമാനത്താവളം . 590 ഏക്കർ ഭൂമിയും ഏറ്റെടുത്തിരുന്നു .എന്നാൽ പണി പണിതുടങ്ങിയത് 2019 ലാണ് . യു പി സർക്കാരും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായാണ് നിർമ്മാണവും നടത്തിപ്പും നിർവഹിയ്ക്കുന്നത് . കഴിഞ്ഞ ജൂണിലാണ് കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചത് .
കുശിനഗർ വിമാനത്താവളത്തിന്റെ വരവോടെ ബുദ്ധ തീർത്ഥാടനത്തിന് പുതിയ ഊർജ്ജം ലഭിയ്ക്കും. ശ്രീബുദ്ധന്റെ മഹാ പരിനിർവാണ സ്ഥലത്തേയ്ക്ക് വിവിധ ബുദ്ധമത രാജ്യങ്ങളിൽ നിന്ന് നിരവധി തീർത്ഥാടകരെത്തും. ഇത് പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിന് വൻ കുതിപ്പ് നൽകാൻ സഹായിയ്ക്കും . ഇന്ന് വിമാനത്താവള ഉത്ഘാടനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാപരിനിർവാണ ക്ഷേത്രത്തിൽ നടന്ന അഭിധമ്മ ദിന ചടങ്ങിൽ പങ്കെടുത്തു ..ബുദ്ധ ഭിക്ഷുക്കൾ മൂന്നുമാസം നീളുന്ന മഴക്കാല ധ്യാനം അവസാനിപ്പിയ്ക്കുന്ന ചടങ്ങാണിത് . ഈ ചടങ്ങിൽ പങ്കെടുക്കാനായി തായ്‌ലൻഡ് , മംഗോളിയ , ദക്ഷിണ കൊറിയ , നേപ്പാൾ , ഭൂട്ടാൻ ,കംബോഡിയ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് ബുദ്ധ ഭിക്ഷുക്കളും വിവിധ രാജ്യങ്ങളുടെ സ്ഥാനപതിമാരും എത്തിയിരുന്നു .