തന്നെ ജയിലിൽ അടച്ചത് മുഖ്യമന്ത്രി പിണറായി വിജയൻറെ കളിയുടെ ഭാഗമാണെന്ന് പി.സി ജോർജ്ജ് . വിജയന് നാളെ കഴിഞ്ഞു തൃക്കാക്കരയിൽ വെച്ച് മറുപടി നൽകുമെന്ന് പൂജപ്പുര ജയിലിൽ നിന്ന് ഇറങ്ങിയ ഉടൻ പി.സി ജോർജ്ജ് വ്യക്തമാക്കി.വിജയനുമായി രാഷ്ട്രീയ പോർമുഖം തുറക്കുയാണെന്ന സൂചനയാണ് മുൻ പൂഞ്ഞാർ എം.എൽ.എ നൽകിയത്.
രാഷ്ട്രീയ പകപോക്കലാണ് നടന്നത് .അതിന് തക്ക മറുപടി ഉടൻ ഉണ്ടാകും. തൃക്കാക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി വരും ദിവസങ്ങളിൽ തൃക്കാക്കരയിൽ ഉണ്ടാകും. അവിടെ വെച്ച് എല്ലാത്തിനും മറുപടി നൽകും.
ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് , ജയിൽ മോചിതനായ ഉടൻ പൂർവ്വർധികം ശക്തനും ധീരനുമായി കാണപ്പെട്ട ജോർജ്ജ് രാഷ്ട്രീയമായി മുഖ്യമന്ത്രിയുമായി കൊമ്പു കോർക്കുമെന്ന് പരസ്യമായി വ്യക്തമാക്കിയിരിക്കയാണ്. രാഷ്ട്രീയമായി തന്നെ പിന്തുണച്ച ബി.ജെ.പി യുമായി അടുക്കുന്നു എന്ന സൂചനയും ജോർജ്ജ് നൽകി. വരൂ ദിനങ്ങളിൽ പിണറായിക്കെതിരെയുള്ള നീക്കങ്ങളിൽ ബി.ജെ.പി യുടെ കുന്തമുനയായി ജോർജ്ജ് മാറിയാലും അതിശയിക്കേണ്ടതില്ല.
ജയിൽ മോചിതനായ ജോർജ്ജിന് ബി.ജെ.പി നേതാവ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ ബി.ജെ.പി പ്രവര്ത്തകര് ഉജ്ജ്വലമായ സ്വീകരണം നൽകി. രാത്രിയോടെ അദ്ദേഹം ഇരാറ്റുപേട്ടയിലേക്ക് പോയി. നേരത്തെ ഹൈക്കോടതി ജോർജ്ജിന് രണ്ടു കേസുകളിലും ജാമ്യം നൽകിയിരുന്നു.