രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ 15ന് പുറത്തിറക്കും. ജൂലൈ 21ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ 24 നാണ് അവസാനിക്കുക. ഇതിനു മുന്‍പ് പുതിയ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തെരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരി.
4033 എംഎൽഎമാരും 776 എംപിമാരും ഉൾപ്പെടെ ആകെ 4809 വോട്ടർമാർ ആണ് ഉള്ളത്. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ലെന്നും കമ്മീഷന്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തീകരിക്കുകയെന്നും കമ്മീഷൻ അറിയിച്ചു.തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, രാജ്യതലസ്ഥാന പ്രദേശമായ ഡല്‍ഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എന്നിവരടങ്ങിയ ഇലക്ടറല്‍ കോളേജാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക. രാജ്യസഭയിലെയും ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാകില്ല. മാത്രമല്ല, നിയമസഭാ കൗണ്‍സിലിലെ അംഗങ്ങള്‍ക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമില്ല.