ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിബന്ധം കൂടുതൽ ശക്തമാക്കുന്നതിൻെറ ഭാഗമായി ആദ്യ ഐ2യു2 ഉച്ചകോടിക്ക് തുടക്കമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡൻറ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യെയ‍്‍ർ ലാപിഡ്, യുഎഇ പ്രസിഡൻറ് മൊഹമ്മദ് ബിൻ സയ്യിദ് അൽ-നഹ്യാൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കും. ഈ കൂട്ടായ്മയുടെ ഭാഗമായി രാജ്യത്തലവൻമാർ ആദ്യമായാണ് ഒത്തുചേരുന്നത്. കഴിഞ്ഞ വർഷം വരെ വിദേശകാര്യ മന്ത്രിമാരുടെ തലത്തിലാണ് ഒത്തുചേർന്നിരുന്നത്.
വെസ്റ്റ് ഏഷ്യൻ ക്വാഡ് എന്നറിയപ്പെടുന്ന ഈ ഉച്ചകോടിയിൽ യുക്രൈയിനിലെ അധിനിവേശം, ഇറാൻ ആണവ കരാർ, പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എന്നിവയെല്ലാം ചർച്ചയാവും.
ഇന്ത്യ, ഇസ്രയേൽ, യുഎസ്, യുഎഇ എന്നാണ് ഐ2യു2 കൊണ്ട് അർഥമാക്കുന്നത്. 2021ൽ ഈ നാല് രാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇസ്രയേലിൽ ചേർന്ന ഈ യോഗത്തെ പിന്നീട് സാമ്പത്തിക സഹകരണത്തിനുള്ള അന്താരാഷ്ട്ര കൂട്ടായ്മ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.