പശ്ചിമ ബംഗാൾ സ്കൂൾ അധ്യാപക നിയമന അഴിമതിയിൽ ആരോപണ വിധേയനായ പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ എല്ലാ പാർട്ടി പദവികളിൽ നിന്നും തൃണമൂൽ കോൺഗ്രസ് നീക്കി. പാർട്ടി അച്ചടക്ക സമിതി ചേർന്നാണ് തീരുമാനം. പാർഥ ചാറ്റര്‍ജിയെ മന്ത്രിസഭയിൽ നിന്ന് ജൂലൈ 28 മുതൽ ഒഴിവാക്കിയതായി പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു.
അഴിമതി കേസിൽ പാർത്ഥ ചാറ്റർജിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ പാർഥയെ മന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി പദവനികളിൽ നിന്നും നീക്കിയത്. പാർഥ ചാറ്റർജിയുടെ കൂട്ടുകാരി അർപ്പിത മുഖർജിയുടെ അപ്പാർട്ടുമെന്റിൽ നിന്നും 28 കോടി രൂപയുടെ നോട്ടുകെട്ടുകളും 4.31 കോടിയുടെ സ്വർണവും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയിരുന്നു.അർപ്പിതയുടെ മറ്റൊരു ഫ്ളാറ്റിൽ നിന്നും നേരത്തെ 21 കോടി രൂപ പിടികൂടിയതിനു പുറമേയാണ് വീണ്ടും പണവും സ്വർണവും കണ്ടെത്തിയത്. അർപിതയുടെ അടച്ചിട്ട ഫ്ലാറ്റിലാണ് റെയ്ഡ് നടന്നത്. ഇന്നലെ മാത്രം പിടിച്ചെടുത്തത് 27.9 കോടി രൂപയാണ്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളായിരുന്നു ഇതെല്ലാം. ഒപ്പം 4.31 കോടിയുടെ സ്വർണവും. അതിൽ ഒരു കിലോ വീതമുളള മൂന്നു സ്വർണക്കട്ടികളുമുണ്ടായിരുന്നു. മൂന്നു നോട്ടെണ്ണൽ മിഷനുകളിൽ മണിക്കൂറുകൾ എടുത്താണ് പണം എണ്ണി തിട്ടപ്പെടുത്തിയത്.