നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു.വെള്ളിയാഴ്ച വൈകിട്ടാണ് സുപ്രീം കോടതിയില്‍ ദിലീപ് അപേക്ഷ സമർപ്പിച്ചത്. അതിജീവിതയ്ക്കും തന്റെ മുന്‍ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ദിലീപ് ഉന്നയിച്ചിരിക്കുന്നത്.ഡി.ജെ.പി യുടെ ഉൾപ്പെടെ യുള്ളവരുടെ വിവരങ്ങൾ ദിലീപ് പരാമർശിച്ചത് വഴിത്തിരിവാകും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരാണ് ദിലീപിന് വേണ്ടി ഹാജരാവുക.
ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുത്, വിചാരണക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം, തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് നിര്‍ദേശം നല്‍കണം, തുടങ്ങിയവയാണ് ദിലീപ് അപേക്ഷയിലൂടെ ആവശ്യപ്പെടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂഷൻ, അതിജീവിത എന്നിവർ വിചാരണ പൂർത്തിയാക്കി വിധി പറയാൻ വിചാരണകോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേൽക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാൻ ആണ് ശ്രമിക്കുന്നതെന്നും ദിലീപ് അപേക്ഷയിൽ ആരോപിച്ചിട്ടുണ്ട്.
മലയാള സിനിമ മേഖലയിലെ ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസിൽപെടുത്തിയത്. ഈ വിഭാഗത്തിൽപെട്ടവർക്ക് തന്നോട് വ്യക്തിപരവും തൊഴിൽപരവുമായ ശത്രുത ഉണ്ട്. തന്റെ മുൻ ഭാര്യയുടെയും, അതിജീവിതയുടെയും അടുത്ത സുഹൃത്തായ ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസർ നിലവിൽ ഡി.ജി.പി. റാങ്കിൽ ആണെന്നും സുപ്രീംകോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന അപേക്ഷയിൽ ദിലീപ് ആരോപിക്കുന്നു.