Friday, March 29, 2024 07:26 PM
Yesnews Logo
Home News

ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രിയുടെ ആഫീസ് ശബരിമല തീര്‍ഥാടനം: ഭക്ഷ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി - മന്ത്രി അഡ്വ. ജി.ആര്‍. അനില്‍

സ്വന്തം ലേഖകന്‍ . Nov 10, 2022
sabarimala-food-supply-ministry-kerala-preparation
News

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തില്‍ മികച്ച ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍. അനില്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പത്തനംതിട്ട ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലേയും റസ്റ്റോറന്റുകളിലേയും ഉത്പന്നങ്ങളുടെ വില കൃത്യമായി നിശ്ചയിച്ചു കഴിഞ്ഞു. അതത് സ്ഥാപനങ്ങളില്‍ അത് പ്രദര്‍ശിപ്പിക്കും. ഇത്തവണ ജ്യൂസ്, ബേക്കറി ഉത്പന്നങ്ങളടക്കം 40 ഇനം ഭക്ഷ്യ വസ്തുക്കളുടെ വില നിശ്ചയിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, പമ്പയ്ക്ക് പുറത്തുള്ള പ്രദേശം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ഇത്തവണ വില നിശ്ചയിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയുടെ മാതൃകയില്‍ ഇടുക്കി, കോട്ടയം ജില്ലകള്‍ സാധനങ്ങളുടെ വില കൃത്യമായി നിശ്ചയിച്ച് മാധ്യമങ്ങളിലൂടെയും റസ്റ്റോറന്റുകളിലും വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലും ബോര്‍ഡുകള്‍ സ്ഥാപിച്ച് തീര്‍ഥാടകരില്‍ അവബോധം സൃഷ്ടിക്കും. മലയാളത്തിനു പുറമെ തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലും ഇത്തരം ബോ‍ഡുകള്‍ പ്രദർശിപ്പിക്കുന്നതാണ്.

ഓരോ ജില്ലകളിലും രൂപം നല്‍കിയിട്ടുള്ള സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തും. കൃത്യമായ ഇടവേളകളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്തും. വില കൂട്ടി വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ലഭിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകും. മണ്ഡല-മകരവിളക്ക് ഉത്സവം ഒരു വീഴ്ചകളും കൂടാതെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് വേണ്ട എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. പരിശോധനകള്‍ക്കായി രൂപം നല്‍കിയിട്ടുള്ള സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അതത് ടിഎസ്ഒമാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും സ്‌ക്വാഡില്‍ അംഗങ്ങളായിരിക്കും. പരിശോധനയ്ക്ക് പോകുന്ന സ്‌ക്വാഡ് അംഗങ്ങള്‍ ഐഡി കാര്‍ഡും, വിലവിവരം സംബന്ധിച്ച ലിസ്റ്റും കൈയില്‍ കരുതുന്നതാണ്. കൂടാതെ, പത്തനംതിട്ടയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് ഭക്ഷണം സംബന്ധിച്ച പരാതികളുണ്ടെങ്കില്‍ അത് അറിയിക്കുന്നതിനായി ഡ്യൂട്ടി മജിസ്ട്രേറ്റിന് ഒപ്പം ഒരു ഉദ്യോഗസ്ഥനെ കൂടി നിയോഗിക്കും. പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുടെ ഉത്തരവാദിത്വത്തിലായിരിക്കും ഈ ഉദ്യോഗസ്ഥന് ചുമതല നല്‍കുക. കൂടുതല്‍ സ്‌ക്വാഡുകളെ ആവശ്യാനുസരണം നിയോഗിക്കണം. കോന്നിയിലും റാന്നിയിലും സുഭിക്ഷ ഹോട്ടലുകളുടെ പ്രവര്‍ത്തനമുണ്ട്. ഇവ ശക്തിപ്പെടുത്തും. കൂടാതെ കൊല്ലം ജില്ലയിലെ പുനലൂര്‍ ഇടത്താവളത്തിലെ സുഭിക്ഷ ഹോട്ടല്‍ തീര്‍ഥാടന ദിവസത്തോട് അനുബന്ധിച്ച് തുറന്ന് കൊടുക്കുമെന്നും കുമളിയില്‍ തീര്‍ഥാടകര്‍ എത്തുന്ന കേരളത്തിലേക്കുള്ള എന്‍ട്രി പോയിന്റില്‍ തഹസില്‍ദാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 അവലോകന യോഗത്തില്‍ കോട്ടയം ജില്ലാ കളക്ടർ ഉള്‍പ്പെടെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉന്നത റവന്യൂ ഉദ്യോഗസ്ഥരും ജില്ല – താലൂക്ക് സപ്ലൈ ഓഫീസർമാരും പങ്കെടുത്തു.

Write a comment
News Category