ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി ലോകകപ്പ് സെമിയില്‍ കടന്ന് ഫ്രാൻസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫ്രഞ്ച് ടീമിന്റെ വിജയം. തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പിന്റെ സെമിയിൽ ഫ്രാൻസ് എത്തുന്നത്. ഫ്രാന്‍സിനായി ചൗമെനി, ജിറൂദ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇംഗ്ലണ്ടിന്‍റെ ആശ്വാസ ഗോള്‍ പെനാല്‍റ്റിയിലൂടെ നായകന്‍ ഹാരി കെയ്ന്‍ സ്വന്തമാക്കി.
17-ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യ വല കുലുക്കിയത്. ആവേശകരമായ ആദ്യപകുതിയിൽ ഒരു ഗോളിന് ഫ്രാൻസ് ലീഡെടുക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ ഹാരി കെയിൻ വലയിലാക്കി ഇംഗ്ലണ്ടിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. 78-ാം മിനിറ്റില്‍ ജിറൂദിലൂടെ ഫ്രാൻസ് ലീഡുയർത്തി.
82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചു. തിയോ ഹെര്‍ണാണ്ടസ് അനാവശ്യമായി ബോക്സില്‍ മേസണ്‍ മൗണ്ടിന് തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ പെനാല്‍റ്റിയായിരന്നു. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.
ലോകകപ്പിൽ പ്രക പടയോട്ടം; മൊറോക്കോ സെമിയിൽ
ലോകകപ്പിൽ ക്വാർട്ടറിൽ പോർച്ചുഗലിനെ തകർത്ത് മൊറോക്കൻ പടയോട്ടം. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോൽപ്പിച്ചത്. 42 ആം മിനിറ്റിൽ യൂസഫ് എൻ നെസറിയാണ് മൊറോക്കോയ്ക്കായി ഗോൾ നേടിയത്. അമ്പത്തിയൊന്നാം മിനുട്ടിൽ കൃസ്റ്റ്യാനോ ഇറങ്ങിയിട്ടും പോർച്ചുഗലിനെ രക്ഷിക്കാനായില്ല.ലോകകപ്പിന്റെ സെമിഫൈനൽ ഘട്ടത്തിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ. സെനഗൽ, ഘാന, കാമറൂൺ, തുടങ്ങിയ ടീമുകൾ ക്വാർട്ടർ വരെ എത്തിയെങ്കിലും സെമിയിൽ എത്തിയിരുന്നില്ല.
ലോകകപ്പിൽ നിന്നു മാഞ്ഞുപോകുമായിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിച്ചാണ് മോറോക്കോയുടെ വരവ്. പ്രീ ക്വാർട്ടറിൽ ശക്തരായ സ്പെയിനിനെ തകർത്ത് എത്തിയ മൊറോക്കൻ പടയ്ക്ക് മുന്നിൽ കൃസ്റ്റ്യാനോ റൊണോൾഡോയും അടിപതറി. ഏതാനും മുന്നേറ്റങ്ങൾ പോർച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കൻ ടീം അതിനെ മറികടന്നു.