മരടിൽ അനധികൃത ഫ്ലാറ്റുകൾ നിർമ്മിക്കാൻ വഴിവിട്ട സഹായം ചെയ്തതിന്റെ പേരിൽ സി. പി. ഐ (എം) നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ കെ.എ. ദേവസ്സിയെ പ്രതിചേർത്തേക്കും.കേസ്സിൽ ദേവസ്സിക്കുള്ള പങ്ക് ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് ദേവസ്സിയെ പ്രതിചേർക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.ഇക്കാര്യത്തിൽ നിയമോപദേശം നൽകണമെന്ന് ഡയറക്ടർ ഓഫ് പ്രോസിക്യൂഷനോട് അന്വേഷണ ഏജൻസി അഭ്യർത്ഥിച്ചിട്ടുണ്ട്.
ദേവസ്സിയും ഉദ്യോഗസ്ഥൻമാരും ബിൽഡർമാരും ചേർന്ന് മരടിൽ ഫ്ലാറ്റുകൾ നിർമ്മിക്കാൻ ഒത്താശ ചെയ്തു കൊടുത്തതായി ആരോപണം നിലനിൽക്കുന്നതാണ്.
ദേവസിയുടെ വിശദീകരണം
മരട് ഫ്ലാറ്റിൽ നിർമ്മാണ അനുമതി നൽകിയതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലന്ന് ആരോപണ വിധേയനായ സി പി ഐ (എം) നേതാവ് കെ.എ. ദേവസ്സി യെസ് ന്യൂസിനോട് പറഞ്ഞു.എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥർക്കാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്തമുള്ളത്.പഞ്ചായത്ത് ഭരണസമിതികൊടുക്കുന്ന നിർദ്ദേശങ്ങൾ ശരിയാണോ, തെറ്റാണോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള ബാധ്യത ഉദ്യോഗസ്ഥൻമാർക്കാണ് ഉള്ളത്.കേസിൽ പ്രതി ചേർക്കാനുള്ള വാർത്തയെ കുറിച്ച് അറിയില്ലാ എന്നു പറഞ്ഞ ദേവസ്സി അങ്ങനെ വന്നാൽ നിയമപരമായി നേരിടുമെന്നും അറിയിച്ചു.