സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി. അധികൃതർ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വഴിമുടക്കി നിൽക്കാമെന്ന് ആരും കരുതേണ്ടെന്നെും പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃതമായി കോഴ്സുകൾ പരിഷ്കരിക്കണമെന്നും പിണറായി നിർദ്ദേശിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ പുതിയ ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.
വിദ്യാഭ്യാസ വകുപ്പ് നാല് ചക്രമുളള വാഹനം പോലെയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞതോടെയാണ് മറന്ന കാര്യങ്ങൾ മുഖ്യമന്ത്രി ഓർക്കാൻ വഴിവച്ചത്. വിദ്യാർഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ, ഭരണസംവിധാനങ്ങൾ ഇതിലൊരു ചക്രം പഞ്ചറായാൽ വണ്ടി ഓടില്ലെന്ന് മന്ത്രി പറഞ്ഞു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത വാക്കുകൾ കേട്ട് വേദിയിലിരുന്നവരും അമ്പരന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ വീഴച വരുത്തിയ സാങ്കേതിക സർവകലാശാലയോടുളള അതൃപ്തി മുഖ്യമന്ത്രി പരസ്യമാക്കി. അധികൃതർ സ്ഥാപനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി പ്രവർത്തിക്കണം. വഴിമുടക്കി നിൽക്കാമെന്ന ധാരണ ആർക്കും വേണ്ടെന്നുമാണ് മുഖ്യമന്ത്രി യുടെ മുന്നറിയിപ്പ്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ പുതിയ ലൈബ്രറിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകവേയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സ്വരം. പുതിയ കാലത്തെ വ്യവസായങ്ങൾക്ക് അനുസൃമായി കോഴ്സുകൾ
ക്രമീകരിക്കണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അക്കാദമിക് കൗൺസിൽ ഇക്കാര്യം ചർച്ച ചെയ്തു. എന്നാൽ ഇതിന്റെ തുടർനടപടികൾ വൈകുകയാണ്. ഇതിലായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുളള അഡീഷണൽ ചീഫ് സെക്രട്ടറി ഉഷ ടൈറ്റസും വേദിയിലുണ്ടായിരുന്നു.
അവരോടായി മുഖ്യമന്ത്രി പറഞ്ഞു. ഇത് നടപ്പാക്കാൻ വീണ്ടും യോഗം വിളിക്കും. അത് വൈകില്ല. നടപ്പാക്കാൻ തീരുമാനിച്ച കാര്യം മാറ്റിവച്ചവരെയും വിളിക്കും. ആരുടെയെങ്കിലും ഇഷ്ടം പോലെ മാറ്റി വയ്ക്കാനാവില്ല.യാഥാസ്ഥിതികത അനുവദിക്കില്ലെന്ന് ഓർമ്മിപ്പിച്ചാണ് മുഖ്യമന്ത്രി വാക്കുകൾ അവസാനിപ്പിച്ചത്.