കര്‍ണ്ണാടകയിലെ കേരള അതിര്‍ത്തി ഗ്രാമമായ ഗുണ്ടില്‍പേട്ടക്ക് സമീപത്തുള്ള വനക്ഷേത്രമാണ് സഞ്ചാരികളുടെ മനം കവരുന്നത്. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ പെട്ട മലമുകളിൽ 1450 അടി ഉയരത്തിലാണ് ഹിമവദ് ഗോപാൽ സ്വാമി ബേട്ട ക്ഷേത്രമുള്ളത് വർഷം മുഴുവൻ മൂടൽ മഞ്ഞ് പൊതിഞ്ഞിരിക്കുന്നതിനാലാണ് മഞ്ഞ് എന്ന അർത്ഥം വരുന്ന ഹിമവദ് എന്ന പേര് ഗോപാൽ സ്വാമി ബേട്ടയുടെ കൂടെ വന്നത്.ഗുണ്ടില്‍ പേട്ടയില്‍ നിന്നും ഇരുപത് കിലോമീറ്ററോളമാണ് ക്ഷേത്രത്തിലേക്കുള്ളത് .
മലയടിവാരത്തുള്ള ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വരേ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമുള്ളൂ, തുടര്‍ന്നുള്ള ദൂരം കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ വാഹങ്ങള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.
രണ്ടായിരത്തി പതിനഞ്ചിലാണ് ഇവിടേക്കുള്ള സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പ്രവേശനം നിരോധിച്ചത്.ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായതുകൊണ്ടുതന്നെ പരിസ്ഥിതിക്ക് നാശം വരുന്ന പ്ലാസ്റ്റിക് പോലുള്ള വസ്തുക്കള്‍ക്ക് കര്‍ശന നിരോധനമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ 8.30 മുതല്‍ വൈകുന്നേരം 4 മണി വരേയാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം ക്രമപ്പെടുത്തിയിരിക്കുന്നത്. 1315ല്‍ കടുത്ത ശ്രീകൃഷ്ണ ഭക്തനായ ചോള, വോഡയാര്‍ രാജാവായ ബല്ലാള യാണ് മലമുകളിലെ സുന്ദരമായ ശ്രീ കൃഷ്ണ ക്ഷേത്രം നിര്‍മ്മിച്ചത്.
വൃക്ഷത്തിൻ്റെ ചുവട്ടിൽ പുല്ലാങ്കുഴൽ വായിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണൻ്റെ രൂപമാണ് ശ്രീകോവിലിനുള്ളിലുള്ളത്.
അഗസ്ത്യമുനി തപസ്സ് ചെയ്ത സ്ഥലമായിട്ടാണ് ഗോപാൽ സ്വാമി പേട്ടിനെ അറിയപ്പെടുന്നത്.
വിനോദ സഞ്ചാരികളുടെ ഒഴുക്കുണ്ടെങ്കിലും പരിസരത്തിന്റെ പച്ചപ്പിനും പര്‍വ്വതത്തിന്റെ ഘടനക്കും പോറലേല്‍പ്പിക്കാത്തതരത്തിലുള്ള നിര്‍മ്മാണങ്ങളാണിവിടെ നടപ്പിലാക്കിയിരിക്കുന്നത് .ക്ഷേത്രത്തില്‍ നിന്നും താഴ്‌വാരത്തേക്ക് നോക്കിയാല്‍ വിശാലമായ ഗുണ്ടില്‍ പേട്ട നഗരവും പാടവും, വന പ്രദേശങ്ങളില്‍ ആനകള്‍ മേയുന്നതും ദൃശ്യമാകും. കടുവ പുള്ളിപ്പുലി, കാട്ടു നായിക്കൾ മാനുകൾ തുടങ്ങിയ മൃഗങ്ങളും സമൃദ്ധമായിട്ടുണ്ടിവിടെ. താഴ്‌വാരത്തെ വരണ്ട കാലാവസ്ഥയില്‍ നിന്നും വിഭിന്നമായി കോടയും തണുപ്പും കാറ്റുമാണ് സഞ്ചാരികള്‍ക്ക് യാത്ര പ്രിയങ്കരമാക്കുന്നത്. ബംഗുളുരുവിൽ നിന്നും 220 കിലോമീറ്ററും മൈസൂരിൽ നിന്നും 75 അഞ്ച് കിലോമീറ്റർ ദൂരവുമാണ് ഗോപാൽ സ്വാമി പേട്ടയിലേക്കുള്ളത് അതിർത്തി സംസ്ഥാനമായ കേരളത്തിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് എൻ.എച്ച് 766 വഴി അൻപത്തി ആറ് കിലോമീറ്ററോളമാണ് ഇവിടത്തേക്കുള്ള ദൂരം. തീര്‍ഥാടകര്‍ക്കും, സഞ്ചാരികള്‍ക്കും സൗജന്യ ഭക്ഷണവും ക്ഷേത്രത്തില്‍ നിന്നും ലഭിക്കും.
മലയടിവാരത്ത് കണ്ണെത്താ ദൂരത്തോളം സമൃദ്ധമായ കൃഷിയിടങ്ങളാണ്. പെയിൻ്റ് കമ്പനിക്കാവശ്യമായ പൂ കൃഷിയും കേരളാ മാർക്കറ്റിലേക്കുള്ള പച്ചക്കറികളുമാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്.പരമ്പരാഗ രീതിയിലുള്ള കൃഷിരീതികളാണ് ഇവർ ഇപ്പോഴും പിന്തുടരുന്നത്.
നിരത്തുകളിൽ നടന്നു നീങ്ങുന്ന ആട്ടിൻപറ്റങ്ങളും, ഭാരം പേറി പോകുന്ന കാളവണ്ടിയും ഇന്നും ഗുണ്ടിൽ പേട്ട ഗ്രാമങ്ങളിലെ സാധാരണ കാഴ്ചയാണ്.