ശാസ്ത്രജ്ഞരും ഗവേഷകരും ദന്ത ഗോപുരത്തില്‍ കഴിയേണ്ടവരല്ലെന്നും കര്‍ഷകര്‍ക്ക് വേണ്ടിയും സാധാരണക്കാര്‍ക്കും വേണ്ടിയുമുള്ള പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അഭിപ്രായപ്പെട്ടു. സ്വദേശി സയന്‍സ് കോണ്‍ഗ്രസ് 29-ാമത് ദേശീയ സമ്മേളനം സി പി സി ആര്‍ ഐയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ശാസ്ത്രത്തിന്റെ നേട്ടം സാധാരണക്കാര്‍ക്ക് കൂടി ഉണ്ടാകണം. അതിന് ഇത്തരം ശാസ്ത്ര കോണ്‍ഗ്രസുകള്‍ സഹായകമാകണം. കാലാവസ്ഥാ വ്യതിയാനം ലോകത്തെയാകെ ബാധിച്ച് കൊണ്ടിരിക്കുകയാണ്. പ്രളയമായും കാട്ടുതീ ആയും അത് ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. കേരളത്തിലുണ്ടായ പ്രളയത്തില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല. സുസ്ഥിര വികസനം അടിസ്ഥാനമാക്കിയായിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ശാസ്ത്രരംഗത്ത് പാശ്ചാത്യ ലോകമാണ് മുന്നില്‍ നില്‍ക്കുന്നതെന്ന് പലരും കരുതുന്നു. എന്നാല്‍ അത് ശരിയല്ല. ഇന്ത്യന്‍ ശാസ്ത്ര മേഖലയും മുന്‍നിരയിലാണ്. വൈദേശിക ആധിപത്യം ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ വലിയ പുരോഗതിയിലേക്ക് നീങ്ങുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ സൗരോര്‍ജ്ജം എന്ന ആശയം ഇന്ത്യയാണ് മുന്നോട്ട് വെച്ചത്. സൂര്യപുത്രന്‍മാര്‍ എന്ന രീതിയില്‍ ഇന്ത്യയടക്കം കുറച്ച് രാജ്യങ്ങള്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മുന്നോട്ട് പോയിരുന്നു. ഇന്ന് ഈ കൂട്ടായ്മയില്‍ 121 രാജ്യങ്ങള്‍ ഊര്‍ജ്ജ മേഖലയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ധനത്തിന് പകരം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നുണ്ട്. സോളാര്‍ മാമമാര്‍ എന്നാണ് അവരെ ഇപ്പോള്‍ അറിയപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര തലത്തില്‍ കാലാവസ്ഥാ വ്യതിയാനം വലിയ ദുരന്തമാണ് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. സൗരോര്‍ജ്ജം ശരിയായി ഉപയോഗിച്ചാല്‍ ഊര്‍ജ്ജ മേഖലയില്‍ വലിയ പുരോഗതി ഉണ്ടാക്കാന്‍ കഴിയും. അതുവഴി കാലാവസ്ഥ മാറ്റത്തിന് പരിഹാരം ഉണ്ടാക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യ സംസ്‌ക്കരണം ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ഇതിനെല്ലാം പരിഹാരം ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡേ. കെ മുളീധരന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രസര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ വി ഗോപകുമാര്‍, വിവേകാനന്ദ പൈ, എ രാമചന്ദ്രന്‍, ഡേ. എ ആര്‍ എസ് മേനോന്‍ എന്നിവര്‍ സംസാരിച്ചു. അനിതാ കരുണ്‍ സ്വാഗതം പറഞ്ഞു.