കേരളക്കര കാത്തിരുന്ന പൂരങ്ങളുടെ പൂരം ഇത്തവണയില്ല. തൃശ്ശൂർ പൂരം ചടങ്ങായി പോലും നടത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിലെ സാഹചര്യങ്ങളുടെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പൂരം റദ്ദാക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ആചാര പ്രകാരം ചെറിയ ചടങ്ങായി നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നിശ്ചയിച്ചത്. എന്നാൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ആ ചടങ്ങും ഉണ്ടാകില്ല.
പകരം ക്ഷേത്രത്തിനുള്ളിൽ അഞ്ച് പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങാവും നടക്കുക. ഭക്തരേയും അനുവദിക്കില്ല. പൊതുജന നന്മ കണക്കിലെടുത്ത് പൂരം പൂർണമായും ഒഴിവാക്കുകയാണെന്ന് ക്ഷേത്രം ഭാരവാഹിയും അറിയിച്ചിട്ടുണ്ട്.
മാസങ്ങൾക്കു മുമ്പെ ആരംഭിച്ച പൂരം ഒരുക്കങ്ങൾ കോവിഡ് വ്യാപനവും തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും കണക്കിലെടുത്ത് നേരത്തെ തന്നെ നിർത്തി വച്ചിരുന്നു. ആദ്യം 21 ദിവസം പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗൺ നീളുകയാണെങ്കിൽ പൂരം നടത്തുന്ന സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നായിരുന്നു അറിയിച്ചത്. എന്നാൽ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ തൃശ്ശൂർ പൂരം റദ്ദു ചെയ്യാൻ ഔദ്യോഗികമായി തീരുമാനിക്കുകയായിരുന്നു.
വിദേശത്തു നിന്നും ഉൾപ്പെടെ ലക്ഷക്കണക്കിനാളുകൾ വർഷവും എത്തുന്ന പൂരം വിദേശങ്ങളിൽ പോലും പ്രിയപ്പെട്ട ഉത്സവമാണ്.