കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചു ബി ബി സി യിലെ അഭിമുഖത്തിൽ വിശദീകരിയ്ക്കവേ ഗോവയെ കുറിച്ച് നടത്തിയ പരാമർശങ്ങൾ അബദ്ധത്തിൽ സംഭവിച്ചതെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ . കേന്ദ്ര ഭരണ പ്രദേശമായ ഗോവയിൽ ആശുപത്രികൾ ഇല്ലാത്തതു കൊണ്ട് കേരളത്തിൽ ചികിത്സക്ക് വന്ന വ്യക്തിയാണ് മരിച്ചതെന്നും കേരളത്തിൽ കോവിഡ് മരണങ്ങൾ വളരെ കുറവാണെന്നുമാണ് ടീച്ചർ പറഞ്ഞത് . പോരാത്തതിന് ഗോവ കേന്ദ്ര ഭരണ പ്രദേശമെന്നും പറയുന്നുണ്ട് . ഇതിനെതിരെയാണ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ആരോഗ്യമന്ത്രി വിശ്വജിത് റാണെയും രംഗത്തെത്തിയത് .
ശൈലജ ടീച്ചറുടെ പ്രസ്താവന ബി ബി സിയിൽ കേട്ട താൻ ഞെട്ടിപ്പോയെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ട്വീറ്റ് . ടീച്ചറുടെ ബി ബി സി അഭിമുഖവും സാവന്ത് പോസ്റ്റ് ചെയ്തിട്ടുണ്ട് . ഏഷ്യയിലെ തന്നെ ഏറ്റവും പഴയ മെഡിക്കൽ കോളേജുകളിലൊന്നാണ് ഗോവയിലേതെന്നും തങ്ങൾ കാലങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവരെ ചികിൽസിയ്‌ക്കുന്നുണ്ടെന്നും പറഞ്ഞ സാവന്ത് മറ്റൊരു ട്വീറ്റിൽ ഗോവ ഒരു പൂർണ്ണ സംസ്ഥാനമാണെന്നും ഓർമ്മിപ്പിയ്ക്കുന്നു
.
ശൈലജ ടീച്ചർ തെറ്റായി നടത്തിയ പരാമർശം പിൻവലിയ്ക്കണമെന്നും തന്മൂലമുണ്ടായ തെറ്റിദ്ധാരണ മാറ്റണമെന്നും ആരോഗ്യ മന്ത്രി വിശ്വജിത് റാണെ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. തുടർന്ന് ടീച്ചർ പറ്റിയ അബദ്ധം സമ്മതിച്ചു ട്വിറ്ററിൽ തന്നെ മറുപടിയും നൽകി
ആരോഗ്യമേഖലയിൽ മികച്ച നിലവാരം പുലർത്തുന്ന ഗോവയാണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് മുക്തമായ സംസ്ഥാനം. ഗോവക്ക് സമ്പൂർണ സംസ്ഥാന പദവി ലഭിച്ചത് 1987 മെയ് 30 നാണു. കാലങ്ങളായി കോൺഗ്രസ് ഭരണത്തിലായിരുന്ന ഗോവ കുറെ വർഷങ്ങളായി ബി.ജെ.പി ഭരണത്തിലാണ്. മികച്ച സാമൂഹിക വികസന നിരക്കും ആരോഗ്യ നിരക്കുമുള്ള സംസ്ഥാനമാണ് ഗോവ.