വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി പ്രമുഖ വ്യവസായി യൂസഫലി രംഗത്തു വന്നു. വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ടു യൂസഫലിയുടെ പേര് മാധ്യമങ്ങളിൽ പരക്കെ പരാമര്ശിക്കപ്പെട്ടതിനെ തുടർന്നാണ് വിശദീകരണം.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഈ വിഷയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്. ഇതിനെതിരേയുള്ള കേരളസർക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാൻ അപേക്ഷിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തർക്കത്തിലേക്ക് എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു.
വിമാന താവളങ്ങളുടെ വികസനത്തിന് സ്വകാര്യവൽക്കരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വിമാനത്താവള വികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയിൽ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലിൽ താൻ ഉൾപ്പെടെ 19,600 ഓഹരി ഉടമകളുണ്ട്.
കണ്ണൂരിൽ 8313 ഓഹരി ഉടമകളിൽ ഒരാൾ മാത്രമാണ് താനെന്നും യൂസഫലി വ്യക്തമാക്കി. ലുലു ഗ്രൂപ്പ് തിരുവന്തപുരത്ത് 1100 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്.നരേന്ദ്രമോദിയുടെ ഭരണ കാലത്ത് കൂടുതൽ വിദേഹ്സ് നിക്ഷേപം വന്നത് നേട്ടമാണ് -മോദി സർക്കാരിനെ പുകഴ്ത്തി യൂസഫലി പറഞ്ഞു.