കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു.കടകളിലും ഷോപ്പുകളിലും സാമൂഹിക അകലം കൃത്യമായി പാലിക്കണം. ഓഫീസുകളിലെ ഹാജർ നില പഴയത് പോലെ കുറയ്ക്കണം. കോവിഡ് പരിശോധന ഇപ്പോഴും കുറവാണ്. ദൈനംദിന കോവിഡ് പരിശോധന ഒരു ലക്ഷമായെങ്കിലും ഉയർത്തണം. ശാസ്ത്രീയ ഏകോപനത്തിന്റെ അപകാത സംസ്ഥാനത്ത് കോവിഡ് പകരാൻ കാരണമായെന്നും ഐഎംഎ ആരോപിക്കുന്നു.
ലോക്ക്ഡൗൺ ഒഴികെയുള്ള കർശന നടപടികൾ സ്വീകരിക്കാൻ സർക്കാരും ഒരുങ്ങുന്നതായാണ് സൂചനകൾ. ആരോഗ്യ മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴത്തുക വർദ്ധിപ്പിക്കും. സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഓരോ മേഖലയിലും സംഘത്തെ നിയോഗിക്കും.
എം എ എ പൊതുജനാരോഗ്യ വിഭാഗ പഠന റിപ്പോർട്ടും പുറത്ത് വിട്ടു. വിവിധ സംസ്ഥാനങ്ങളുടെ വിവരങ്ങൾ പഠിച്ചും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി, ദേശീയ-അന്തർദേശീയ കണക്കുകളുമായി തുലനം ചെയ്തുമാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്. കേരളം രാജ്യത്തെ കോവിഡ് ഏറ്റവും തീവ്ര രോഗബാധയുള്ള സ്ഥലമാണെന്നും കോവിഡ് ഗ്രോത്ത് റേറ്റും നാഷണൽ നിലവാരത്തെക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും കൂടുതലാണെന്നും ഐ.എം.എ വിലയിരുത്തുന്നു. വൈറസ് വ്യാപനത്തിന്റെ വേഗതയുമായി താരതമ്യം ചെയ്യുമ്പോൾ ടെസ്റ്റുകളുടെ എണ്ണം കുറവാണ്. കോവിഡ് കേസുകളുടെ എണ്ണം ഒരുമാസത്തിനകം ഇരട്ടിയായി. മൂവിംഗ് ഗ്രോത്ത് റേറ്റ് ഗണ്യമായി കൂടുന്നതും രോഗം ഇരട്ടിക്കൽ സമയം കുറയുന്നതും കേരളത്തിൽ വളരെ വ്യക്തമാണ്.
കൊല്ലം കണ്ണൂർ പാലക്കാട് ജില്ലകളിൽ കഴിഞ്ഞ ഒരു മാസത്തിലെ രോഗികളുടെ വർദ്ധനവ് 300 ശതമാനമാണെന്നു ഐ.എം.എ പറയുന്നു.
കോട്ടയം എറണാകുളം തൃശൂർ ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളിലെ രോഗവ്യാപന തോത് 200 ശതമാനത്തിനു മുകളിലാണ്. തിരുവനന്തപുരത്തെ രോഗവ്യാപനത്തിന്റെ തോത് സെപ്റ്റംബർ ആദ്യ മാസത്തിൽ ഒരു അല്പം കുറവ് കാണിച്ചെങ്കിലും അവസാനത്തെ ആഴ്ച ഉണ്ടായ വർധനവ് ആശങ്കയുണ്ടാക്കുന്നു മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിലേത് കഴിഞ്ഞ ഏഴു ദിവസത്തിൽ 28 ൽ നിൽക്കുമ്പോൾ ദേശീയ നിലവാരം ഏഴ് മാത്രമാണ്. കഴിഞ്ഞ 30 ദിവസത്തെ മൂവിംഗ് ഗ്രോത്ത് റേറ്റ് കേരളത്തിൽ 98 നിൽക്കുമ്പോൾ ഇന്ത്യയിലെ മൊത്തം കണക്ക് 46 മാത്രമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിരീക്ഷിക്കുന്നു.നിർദേശങ്ങൾ സർക്കാരിന് സംഘടന സമർപ്പിക്കും.