ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിന്റെ ലൊക്കേഷനിൽ നിന്നും റാണിക്കും മക്കൾക്കുമൊപ്പമുള്ള ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. ദൃശ്യം ഒന്നാംഭാഗത്തിലെ ടീം തന്നെയാണ് രണ്ടാം ഭാഗത്തിലും. മോഹൻലാൽ, മീന എന്നിവരുടെ മക്കളായി അഭിനയിച്ച അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരെക്കൂടി ഈ സ്റ്റിൽ പരിചയപ്പെടുത്തുന്നു. ജോർജ് കുട്ടി, റാണി, അഞ്ചു, അനുമോൾ എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം തുടക്കത്തിൽ ഇൻഡോർ ഷൂട്ടിങ്ങിലാണ്. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടർന്ന ശേഷം പിന്നീടുള്ള രംഗംങ്ങൾ തൊടുപുഴയിൽ എന്നാണ് പ്ലാൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബർ 21ലേക്ക് മാറ്റിയിരുന്നു.
മലയാള സിനിമയിൽ ആദ്യമായി സെറ്റിലെ എല്ലാവർക്കും കോവിഡ് ടെസ്റ്റ് നടത്തി എന്ന് പ്രഖ്യാപിച്ച ചിത്രമാണ് ദൃശ്യം 2. സെറ്റിൽ സജീവമായുള്ള ഒരാൾക്കും ഷൂട്ടിംഗ് കഴിയുന്ന വരെ പുറത്തുനിന്നും വരുന്നവരുമായി സമ്പർക്കമുണ്ടാവില്ല. ഇവർ സിനിമാ ചിത്രീകരണത്തിന്റെ പരിസരം വിട്ട് പുറത്തു പോകാനും പാടില്ല.
സിനിമ 2013ൽ ഇറങ്ങിയ ശേഷം എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകർ ഓർക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച് സിനിമയുടെ ഒരു പ്രധാന മുഹൂർത്തമാണ് ഇത്. ജോർജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയി എന്ന കഥയിലെ നിർണ്ണായക മുഹൂർത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുൺ എന്ന വില്ലൻ കഥാപാത്രത്തിന്റെ മരണം മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനു പിന്നിൽ. ഗീത പ്രഭാകറായി ആശ ശരത് സെറ്റിൽ എത്തിക്കഴിഞ്ഞു.
സിനിമയ്ക്ക് മുന്നോടിയായി മോഹൻലാൽ ആയുർവേദ ചികിത്സ തേടിയിരുന്നു. സ്ഥിരമായി ആയുർവേദ ചികിത്സ ചെയ്ത് ആരോഗ്യം കാത്തുസൂക്ഷിക്കുന്ന പതിവ് മോഹൻലാലിനുണ്ട്. ഇതിനു ശേഷമാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി എത്തിയത്. സെറ്റിലെ മോഹൻലാലിൻറെ ആദ്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എമ്പാടും വൈറലായിരുന്നു.