ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പർ ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും. യൂറോപ്പ്യൻ കേളി മികവുമായി എത്തുന്ന ഗാരി മഞ്ഞപ്പടയ്ക്ക് ഇക്കുറി മുതൽ കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മികച്ച സ്‌ട്രൈക്കർ വിശേഷണമുള്ള 32കാരനായ താരം, ഇംഗ്ലണ്ടിലെ ഹാര്‍ലോയില്‍ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.
ഏഴാം വയസില്‍ തന്നെ ടോട്ടനം ഹോട്‌സ്പര്‍ അക്കാദമിയില്‍ നിന്ന് കളിപഠിച്ചു തുടങ്ങിയ ഗാരി വിവിധ ക്ലബ്ബു lകളിലൂടെയാണ് വളർന്നത്. ലില്ലി വൈറ്റ്‌സ്, ഗ്രേസ് അത്‌ലറ്റിക്ക്, സൗത്തെന്‍ഡ് യുണൈറ്റഡ്, ഹെര്‍ഫോര്‍ഡ് യുണൈറ്റഡ്, സ്‌കന്തോര്‍പ് യുണൈറ്റഡ് എന്നിവിടങ്ങളിൽ മികച്ച കളി പുറത്തെടുത്തു. 2010ൽ സ്‌കോട്ടിഷ് വമ്പന്‍മാരായ സെല്‍റ്റിക്കില്‍ എത്തി. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ടീമിനായി കളിച്ചു.
ആദ്യ സീസണില്‍ തന്നെ സെല്‍റ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പര്‍ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടര്‍ന്നുള്ള രണ്ടു സീസണുകളില്‍ തുടര്‍ച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളില്‍ 31 ഗോള്‍ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസണ്‍ പ്രകടനം ഡബിള്‍ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്. അടുത്ത സീസണില്‍ നോര്‍വിച്ച് സിറ്റി എഫ്‌സിയുമായി കരാര്‍ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള അവസരമൊരുങ്ങി.
ക്ലബ്ബിന്റെ ടോപ് സ്‌കോറര്‍ ആയാണ് ഹൂപ്പര്‍ നോര്‍വിച്ചിനൊപ്പം ആദ്യവര്‍ഷം പൂര്‍ത്തിയാക്കിയത്. 2015-16 സീസണില്‍ വായ്പയിലൂടെ ഷെഫീല്‍ഡിലേക്ക് മാറി, ഓസ്‌ട്രേലിയന്‍ ലീഗിലെ വെല്ലിംഗ്ടണ്‍ ഫിയോണിക്‌സിനൊപ്പം കളിച്ച ഒരേയൊരു സീസണില്‍ തന്നെ എട്ട് തവണയാണ് ഹൂപ്പര്‍ സ്‌കോര്‍ ചെയ്തത്. ഇത് ടീമിനെ ലീഗില്‍ മൂന്നാം സ്ഥാനെത്തെത്തിച്ചു. അവിടെനിന്നാണ് ഒരു വർഷ കരാറിൽ ഇപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് എത്തുന്നത്.
ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും പ്രീമിയർ ലീഗും സ്‌കോട്ടിഷ് പ്രീമിയർ ലീഗും ഉൾപ്പടെ 476 ക്ലബ് മത്സരങ്ങളിൽ നിന്നായി 207 ഗോളുകളും 65 അസിസ്റ്റുകളും സ്വന്തമാക്കിയ താരമാണ് ഗാരി ഹൂപ്പർ . സെൽറ്റിക്കിനായി 2010-2011 സീസണിൽ 26 മത്സരങ്ങളിൽ നിന്നും 20 ഗോളുകൾ നേടി ഓരോ മത്സരത്തിലും 0.77 ഗോൾ സ്കോറിങ് റേറ്റുമായി ബ്രിട്ടനിലെ ഏറ്റവും മികച്ച ഗോൾ സ്കോറിങ് റേറ്റ് സ്വന്തമാക്കിയും യൂറോപ്പിൽ ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിയ്ക്കും അന്റോണിയോ ഡി നഥാലെയ്ക്കും മാത്രം പിറകിൽ നാലാം സ്ഥാനത്തെത്തിയും തന്റെ പ്രതിഭ തെളിയിച്ച പ്രതിഭാധനനായ ഫുട്ബോളറാണ് ഗാരി.
A