ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയെ അപായപ്പെടുത്താൻ ശ്രമം നടന്നതായി ആരോപണം. രാത്രി അബ്ദുള്ളകുട്ടി സഞ്ചരിച്ച കാർ മലപ്പുറത്ത് വെച്ച് ലോറി ഇടിപ്പിക്കാൻ ശ്രമം നടന്നതായി അബ്ദുള്ളകുട്ടി പറഞ്ഞു.കാറിനു പിന്നിൽ രണ്ടു തവണ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താനാണ് നീക്കം നടന്നതെന്ന് ബി.ജെ.പി ആരോപിച്ചു.
തിരുവന്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്നു ബി.ജെ.പി നേതാവ്. മലപ്പുറം രണ്ടത്താണിയിൽ വെച്ചാണ് കാറിനു പിന്നിൽ ലോറി ഇടിച്ചത്. മനപൂർവം അപായപ്പെടുത്താൻ നീക്കം നടന്നതായി അബ്ദുള്ളകുട്ടി പറഞ്ഞു. ഡ്രൈവർ ഉറങ്ങി പോയെന്ന വിശദീകരണം ശരിയല്ല. രണ്ടു തവണ കാറിൽ ലോറി ഇടിച്ചതിൽ ദുരൂഹതയുണ്ട്-അബ്ദുള്ളകുട്ടി കുറ്റപ്പെടുത്തി.
അപകടത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രൻ ആരോപിച്ചു.ഇന്ന് പാർട്ടി പ്രതിഷേധ ദിനമായി ആചരിക്കും.അബ്ദുള്ളകുട്ടി ബി.ജെ.പി യിൽ ചേർന്നത് ഒരു വിഭാഗം ആളുകളിൽ വലിയ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. മലപ്പുറത്ത് മുസ്ലിം സമുദായക്കാരെ അണിനിരത്തി ബി.ജെ.പി നടത്തിയ പ്രതിഷേധ സമരങ്ങളിൽ ഉണ്ടായ പങ്കാളിത്തം വലിയ ചർച്ച ആയതാണ്.