മൂന്നു ദിവസത്തിലേറെ നീണ്ടു നിന്ന അനിശ്ചിതത്തിലൊടുവിൽ അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ പ്രഖ്യാപിച്ചു. അമേരിക്കയുടെ പ്രസിഡന്റ് പദത്തില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ് ബൈഡന്‍. ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റാകും. ഇതോടെ അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റായി കമല മാറും. 20 ഇലക്ടറൽ വോട്ടുകളുള്ള പെൻസിൽവാനിയയിൽ വിജയിച്ചതോടെയാണ് പ്രസിഡന്റാകാൻ വേണ്ട 270 വോട്ട് 77കാരനായ ബൈഡൻ നേടിയത്. ഇതോടെ ബൈഡന് 273 വോട്ടായി.
ഭിന്നിപ്പിക്കുന്നത്തിനു പകരം ഒന്നിപ്പിക്കുന്ന നയമാകും സ്വീകരിക്കുക എന്ന് ബൈഡൻ പറഞ്ഞു. നിയുക്ത പ്രസിഡണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ അർപ്പിച്ചു. ഇൻഡോ അമേരിക്കൻ ബന്ധങ്ങൾ ഊഷ്മളായി മുന്നോട്ടു പൊക്കമെന്ന പ്രതീക്ഷ മോഡി പ്രകടിപ്പിച്ചു. മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ജോസഫ് ബൈഡൻ ഇന്ത്യയുമായി അടുത്ത് പ്രവർത്തിക്കുമെന്നാണ് കരുതുന്നത്. ഉദാര വാണിജ്യബന്ധങ്ങളും വിസ നിയമങ്ങളിലെ ഇളവുകളും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം കൂടുതൽ നിക്ഷേപ സൗഹാർദ്ദ സമീപനവും ബൈഡൻ കൈകൊള്ളുമെന്നണ് പ്രതീക്ഷ.
വോട്ടെണ്ണല്‍ പുരോഗമിക്കുകയാണെങ്കിലും 538 ഇലക്ടറല്‍ വോട്ടുകളില്‍ കേവല ഭൂരിപക്ഷം ബൈഡന്‍ നേടിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 270 ഇലക്ടറല്‍ വോട്ടുകളാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ബരാക്ക് ഒബാമ സര്‍ക്കാരില്‍ എട്ടുവര്‍ഷം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നു.ആണവകരാറുകൾ രൂപം കൊടുത്തതിൽ പ്രധാന പങ്കു വഹിച്ച ബൈഡൻ ഇൻഡിയുമായി അടുത്ത ബന്ധമുള്ള നേതാവാണ്.പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവുമാണ്.
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്നും വോട്ടെടുപ്പിൽ കൃത്രിമംനടന്നുവെന്നുമുള്ള നിലപാടിലാണ് നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നെവാഡ, അരിസോണ, ജോര്‍ജിയ എന്ന സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ തുടരുകയാണ്.213 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന, അലാസ്‌ക എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 231 വോട്ടുകളേ ആവുകയുള്ളൂ.
ആഫ്രിക്കൻ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി കമല
ജമൈക്കൻ -ഇൻഡോ വേരുകളുള്ള കമല ഹാരിസ് ആഫ്രിക്കൻ വംശജരായ വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തി. തനിക്കു വോട്ടു ചെയ്ത ആഫ്രിക്കക്കാർക്കു നന്ദി -കമല പറഞ്ഞു. അമേരിക്കയിലെ ഏറ്റവും ശക്തരായ ജൂതന്മാരുടെ പിന്തുണയും ഇത്തവണ ബൈഡൻ-കമല സഖ്യത്തിന് കിട്ടിയിട്ടുണ്ടെന്നാണ് കരുതുന്നത്. കമലയുടെ ഭർത്താവ് ശക്തനായ ജൂത നേതാവാണ്. അമേരിക്കയിലെ തന്നെ ശക്തരായ റോമൻ കത്തോലിക്കാ സഭയുടെ പിന്തുണയും ഡെമോക്രറ്റുകൾക്കു ലഭിച്ചിട്ടുണ്ട്. മെക്സിക്കോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് കുടിയേറി പാർത്തവരും ഇത്തവണ ബൈഡൻ സഖ്യത്തെ പിന്തുണച്ചു. റിപ്പബ്ലിക്കൻസിന്റെ ശക്തികേന്ദ്രങ്ങളായ അരിസോണ ഉൾപ്പെടെയുള്ള സ്റ്റേറ്റുകളിൽ കുടിയേറ്റക്കാരുടെ സ്വാധീനവും ഡെമോക്രറ്റുകളെ സഹായിച്ചുവെന്നാണ് നിരീക്ഷണം.