ചെറുപ്പം മുതൽക്കേ ഇന്ത്യ തന്റെ ഹൃദയത്തിൽ ഇടം നേടിയിരുന്നു എന്ന് ബാരാക് ഒബാമ . ഇന്തോനേഷ്യയിൽ ചെലവഴിച്ച ബാല്യകാലത്തു കേട്ട രാമായണ / മഹാഭാരത കഥകളാകാം അന്ന് മുതലേ ഇന്ത്യയുമായി തന്നെ അടുപ്പിച്ചതെന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ബാരാക് ഒബാമ തന്റെ പുതിയ പുസ്തകമായ `എ പ്രോമിസ്ഡ് ലാൻഡ്' ൽ അനുസ്മരിയ്ക്കുന്നു . ലോകത്തിന്റെ ആറിലൊന്നു ജനവിഭാഗം അധിവസിയ്ക്കുന്ന, രണ്ടായിരത്തിലധികം വിവിധ വംശങ്ങൾ ജീവിയ്ക്കുന്ന 700 ലധികം വ്യത്യസ്തഭാഷകൾ സംസാരിയ്ക്കുന്ന രാജ്യമെന്ന നിലയിലും ഇന്ത്യ തന്നെ ശ്രദ്ധ ആകർഷിച്ചിരുന്നതായി ഒബാമ ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തിൽ പറയുന്നു . എന്നാൽ 2010 ൽ പ്രസിഡന്റിയിരുന്നപ്പോളാണ് താൻ ഇന്ത്യ സന്ദർശിച്ചതെന്നും മുൻ പ്രസിഡന്റ് അനുസ്മരിയ്ക്കുന്നു .
തന്റെ ഭാവനകളെ നിറം പിടിപ്പിച്ച രാജ്യമായിരുന്നു ഇന്ത്യയെന്ന് മുൻ പ്രസിഡണ്ട് പറയുന്നു.
കിഴക്കനേഷ്യൻ രാജ്യങ്ങളുടെ മതങ്ങളിലുള്ള താല്പര്യവും പഠനകാലത്തു ഇന്ത്യക്കാരും പാകിസ്ഥാനുകളുമായ സുഹൃത്തുക്കളും ഇന്ത്യയുമായി ആത്മബദ്ധം ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട് . ആ സൗഹൃദങ്ങളിലൂടെ ബോളിവുഡ് സിനിമകളെ പരിചയപ്പെട്ട കാര്യവും അദ്ദേഹം പങ്കു വയ്ക്കുന്നു . ആ സുഹൃത്തുക്കൾ തന്നെ പരിപ്പും കീമയും പാചകം ചെയ്യാൻ പഠിപ്പിച്ചിരുന്നു എന്നും അദ്ദേഹം എഴുതുന്നു .
2008 ലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒസാമ ബിൻ ലാദനെ വധിയ്ക്കുന്നതു വരെയുള്ള സംഭവങ്ങളാണ് എ പ്രോമിസ്ഡ് ലാൻഡിന്റെ ആദ്യ വോളിയത്തിൽ പറയുന്നത് . പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്നതേ ഉള്ളു. ആദ്യ വോളിയം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപണിയിലെത്തിയത് . രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ഒബാമയുടെ പരാമർശങ്ങൾ ഇന്ത്യയിൽ ഏറെ ചർച്ചയാകുകയും ചെയ്തിരുന്നു കാര്യങ്ങൾ പഠിയ്ക്കാൻ ശ്രമിയ്ക്കാത്ത , പഠിയ്ക്കാൻ താലപര്യമില്ലാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്ന് ഒബാമ തന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.