തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരത്തിന് അരങ്ങൊരുങ്ങി.ചുരുക്കം സ്ഥലങ്ങളിൽ ഒഴിച്ച് ഏതെണ്ടെല്ലാ മുന്നണികളിലും സ്ഥാനാർത്ഥികളുടെ ഏകദേശ രൂപവുമായി.ഇന്ന് സൂക്ഷ്മപരിശോധന കഴിയുന്നതോടെ സ്ഥാനാർഥിപട്ടികക്ക് അവസാന രൂപവുമാകും.
മത്സരിക്കാന്‍ ഒന്നരലക്ഷത്തിലേറെ സ്ഥാനാര്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്.. ഗ്രാമ- ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലേക്കായി ആകെ 1,52,292 പേരാണ് പത്രിക സമർപ്പിച്ചത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം പൂർത്തിയായപ്പോൾ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 19 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥികൾക്ക് എതിരില്ല. ആന്തൂറിൽ സി.പി.എം നെതിരെ മത്സരിക്കാൻ ഒരുങ്ങിയ സ്ഥാനാർത്ഥികളെ പിന്തുണച്ചവരെ ഭീഷിണിപ്പെടുത്തി പിന്തിരിപ്പിച്ചെന്നു പരാതി ഉയർന്നിട്ടുണ്ട്.
വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിലാണ് ഇടത് മുന്നണി വിജയിച്ചത്.. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു.ഇത്തവണ ബി.ജെ.പി മിക്ക വാർഡുകളിലും സ്ഥാനാർത്ഥികളെ നിറുത്തി സി.പി.എമ്മിനെ വിറപ്പിച്ചിട്ടുണ്ട്.
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും എൽഡിഎഫിന് എതിർ സ്ഥാനാർഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർഥികൾ മാത്രം.
കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല.ലീഗ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാതിരുന്നത് ദുരൂഹമായി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസി.റിട്ടേണിംഗ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതൊഴികെയുള്ള മറ്റു കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക.
കോവിഡിന്റെ പശ്ചാത്തലത്തിൽ പരസ്യ പ്രചരണങ്ങൾ പരമാവധി കുറക്കാൻ ഇപ്പോൾ പ്രചരണ രംഗത്ത് സജീവമായ സ്ഥാനാത്ഥികൾ ശ്രദ്ധിക്കുന്നുണ്ട്. മിക്കവാറും ഒരു റൗണ്ട് പ്രചരണം പലർക്കും പൂർത്തിയാക്കി കഴിഞ്ഞു. പണക്കൊഴുപ്പിനു പകരം വ്യക്തി ബന്ധങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നാണു പ്രചരണം സൂചിപ്പിക്കുന്നത്.