അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹിക്കു പുറത്തേക്കു താമസം മാറ്റുകയാണ്.കടുത്ത ശ്വാസകോശ തടസ്സം നേരിടുന്ന സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് മാറി താമസിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. ചൂടുള്ള സ്ഥലത്ത് താമസിക്കുന്നതാണ് ഉചിതമെന്നു ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ഗോവയിലേക്കോ ചെന്നയിലെ മഹാബലിപുരത്തേക്കോ തൽക്കാലത്തേക്ക് താമസം മാറ്റാനാണ് നിർദേശം.
അന്തരീക്ഷ മലിനീകരണം മൂലം ഡൽഹിയിൽ നിന്ന് താമസം മാറ്റുന്ന ആദ്യത്തെ പ്രമുഖ നേതാവാണ് സോണിയ ഗാന്ധി.കനത്ത തണുപ്പും വായു മലിനീകരണവും ജന ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. സോണിയ ഗാന്ധിക്കാവട്ടെ ആസ്ത്മയുടെ ശല്യവുമുണ്ട്.നെഞ്ചിൽ കഫക്കെട്ടും ശ്വാസ തടസ്സവും അലട്ടുന്ന മുതിർന്ന നേതാവിനെ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അനുഗമിക്കും.
കഴിഞ്ഞ ഒരു മാസമായി ശ്വാസതടസ്സം രൂക്ഷമായ സോണിയ ഗാന്ധിക്ക് ആരോഗ്യ നിലയിൽ മാറ്റം വരാത്ത സാഹചര്യത്തിലാണ് താമസം മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഡൽഹിയിലെ വായു അസഹനീയമായി മലിനമാക്കപ്പെട്ടിരിക്കുന്നതു കൊണ്ട് അസുഖം ഭേദമാകാനുള്ള സാഹചര്യം അടഞ്ഞു. ഇതോടെ സ്ഥിഗതികൾ സാധാരണ നിലയിൽ ആകുന്നത് വരെ ഡൽഹി വിടാനാണ് ഡോക്ടർമാരുടെ നിർദേശം