ലോകത്തു തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിനേഷന് ഇന്ന് തുടക്കമാകും. രാവിലെ പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക. 3006 കേന്ദ്രങ്ങളിലായി 3 ലക്ഷം പേർക്കാണ് വാക്സിൻ നൽകുക. പ്രമുഖ ഡോക്ടർമാരും വ്യക്തികളും മറ്റു പ്രമുഖരും വാക്സിൻ സ്വീകരിക്കും. സംസ്ഥാനത്ത് കോവിഡ് വാക്സീനേഷൻ ഇന്ന് ആരംഭിക്കും. 133 കുത്തിവെയ്പ്പ് കേന്ദ്രങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. വാക്‌സിനെതിരെ നടക്കുന്ന കുപ്രചരണങ്ങളിൽ വീഴരുതെന്ന് കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.
കേരളത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി
കേരളത്തിൽ വാക്സിനേഷനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റു ജില്ലകളിൽ ഒമ്പതുകേന്ദ്രങ്ങൾ വീതവുമാണ് ക്രമീകരിച്ചിരിക്കുന്നത്. .വാക്സിനേഷൻ നടക്കുന്ന എല്ലാകേന്ദ്രങ്ങളിലും വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രി, പാറശ്ശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തി. എറണാകുളം ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും.
വാക്സീനേഷന്‍ കേന്ദ്രങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കി. വാക്സീനേഷന്‍ കേന്ദ്രത്തില്‍ ചുമതലപ്പെടുത്തിയ വാക്സീനേഷന്‍ ഓഫീസര്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും വാക്സീന്‍ ഗുണഭോക്താക്കളേയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. കേന്ദ്രങ്ങളില്‍ വാക്സീനേഷന്‍ ബോധവത്ക്കരണ പോസ്റ്ററുകള്‍ സ്ഥാപിക്കേണ്ടതാണ്. വാക്സീനേഷന്‍ ബൂത്തുകള്‍ ഇടയ്ക്കിടയ്ക്ക് ശുചിയാക്കുകയും അണുവിമുക്തമാക്കുകയും വേണം. രോഗലക്ഷണമുള്ളവരെ പ്രവേശന കവാടത്തില്‍ വച്ച് തന്നെ തിരിച്ചറിഞ്ഞ് മതിയായ ആരോഗ്യ പരിചരണം നല്‍കണം.
വാക്സിനെടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കുംമുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ തിരിച്ചറിയൽകാർഡ് പരിശോധിക്കും. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്‌മെന്റ്, ഒബ്‌സർവേഷൻ മുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ. കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കും. വാക്സിനേറ്റർ ഓഫീസറാണ് കുത്തിവെപ്പ് എടുക്കുക.
ഓരോരുത്തർക്കും 0.5 എം.എൽ. കോവിഷീൽഡ് വാക്സിനാണു കുത്തിവെക്കുക. ആദ്യ ഡോസ് എടുത്ത് 28 ദിവസം കഴിഞ്ഞാണ് രണ്ടാമത്തേത്. രജിസ്റ്റർചെയ്തവർക്ക് എവിടെയാണ് വാക്സിൻ എടുക്കാൻപോകേണ്ടതെന്ന വിവരം എസ്.എം.എസ് ആയി ലഭിക്കും.
ലഡാക്കിലെ 4000 സൈനികർക്കും വാക്സിൻ
ലെ-ലഡാക്ക് മേഖലയിൽ സേവനം അനുഷ്ഠിക്കുന്ന 4000 ത്തോളം സൈനികർക്ക് വാക്സിൻ നൽകും. ചൈനീസ് അതിർത്തി പങ്കിടുന്ന മേഖലകളിൽ സേവനം അനുഷ്ഠിക്കുന്നവർക്കു വാക്സിൻ നല്കാൻ കേന്ദ്രം പ്രത്യക ശ്രദ്ധ നൽകിയിട്ടുണ്ട്. ഇതിനുള്ള കർമ്മ പദ്ധതി തയ്യാറായി വരുന്നു.