മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ബി.ജെ.പി ആയി മാറുന്നു. ടി.പി.സെൻകുമാറിന് പിന്നാലെ മുൻ ഡി.ജി.പി ജേക്കബ് തോമസ് ബി.ജെ.പി യിൽ ചേർന്നു. രണ്ട് മുൻ പോലീസ് മേധാവികളാണ് ഇപ്പോൾ ബി.ജെ.പി നേതൃത്വത്തിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. ആർ.എസ്.എസ് യോഗങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്ന ജേക്കബ് തോമസ് നിയമസഭാ തിരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചനയുണ്ട്.
കൈപ്പമംഗലം, തൃശൂർ, ഇരിഞ്ഞാലക്കുട, തൃപ്പൂണിത്തറ തൃക്കാക്കര മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ ജേക്കബ് തോമസിനെ പരിഗണിച്ചേക്കും. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. "ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നു"മായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) മുൻ ഡയറക്ടർ ജനറലുമായിരുന്ന ഇദ്ദേഹം ജേക്കബ് തോമസ് കോട്ടയം ഈരാറ്റുപേട്ട തീക്കോയിസ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ കൈവശമുള്ള ജേക്കബ് തോമസ് തിരെഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി ക്കു മുതൽക്കൂട്ടാകും. വിജിലൻസ് ഡയറക്ടറായിരുന്നപ്പോൾ രഹസ്യ സ്വഭാവമുള്ള ഒട്ടേറെ ഫയലുകൾ ജേക്കബ് തോമസ് കോപ്പികൾ എടുത്തു സൂക്ഷിച്ചിട്ടുണ്ടെന്നു നേരത്തെ വാർത്തകൾ ഉണ്ടായിരുന്നതാണ്. ഏതൊക്കെ തിരെഞ്ഞെടുപ്പ് കാലത്തു പുറത്തിറക്കിയാൽ ബി.ജെ.പി ക്കു അത് നേട്ടമാകും.