പ്രവാസി വ്യവസായിയും എൻ.എം.സി ഹെൽത്ത് കെയർ സ്ഥാപകനുമായ ബി.ആര്‍ഷെട്ടിയുടെ മുഴുവന്‍ സ്വത്ത് വകകളും മരവിപ്പിക്കാന്‍ യു.കെ കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വര്‍ഷം എന്‍.എം.സി.ഹെല്‍ത്ത്‌കെയറിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയളായി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. അബുദാബി ആസ്ഥനമായാണ് എന്‍.എം.സി.ഹെല്‍ത്ത്‌കെയർ പ്രവർത്തിക്കുന്നത്.
ഇതോടെ ബി.ആര്‍.ഷെട്ടിക്കും പ്രശാന്ത് മാങ്ങാട്ടടക്കമുള്ളവര്‍ക്കും ലോകത്തിന്റെ ഏത് ഭാഗത്തുള്ള തങ്ങളുടെ സ്വത്തുക്കള്‍ വില്‍ക്കാന്‍ സാധിക്കില്ല. ഷെട്ടിക്കെതിരെ നേരത്തെ യുഎഇയിലും നടപടികളുണ്ടായിരുന്നു. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബുദാബി വാണിജ്യ ബാങ്കിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് യുകെ കോടതി നടപടി.
സാമ്പത്തിക കുരുക്കിലായ യുഎഇ എക്സ്ചേഞ്ചിന്റെ മാതൃകമ്പനി ഫിനാബ്ലറിനെ യുഎഇ-ഇസ്രയേൽ കൺസോർഷ്യം അടുത്തിടെ വാങ്ങിയിരുന്നു. വെറും ഒരു ഡോളറിനാണ് കമ്പനി വിൽക്കുന്നത്. ഇന്ത്യൻ പ്രവാസി വ്യവസായിയായ ബി.ആർ. ഷെട്ടി സ്ഥാപിച്ച കമ്പനിക്ക് 7000 കോടി രൂപയോളം കടബാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഇസ്രായേൽ കമ്പനി പ്രിസം അഡ്വാൻസ്‍ഡ് സൊല്യൂഷൻസും അബുദാബിയിലെ റോയൽ സ്ട്രാറ്റജിക് പാർട്ണേഴ്‍സും ചേർന്നുള്ള കൺസോർഷ്യം യുഎഇ എക്സ്ചേഞ്ചിനും ഫിനാബ്ലറിനുമുള്ള പ്രവർത്തന മൂലധനം നൽകും. കഴിഞ്ഞ ഡിസംബറിൽ 1.5 ബില്യൺ പൗണ്ട് (2 ബില്യൺ ഡോളർ) വിപണി മൂല്യമുണ്ടായിരുന്ന ബിസിനസ് തകർന്നതിനെ തുടർന്നാണ് ഇത്തരത്തിലൊരു വിൽപ്പന നടത്തുന്നത്.