മുസ്ളീംലീഗ് നേതാക്കളായ വി.കെ.ഇബ്രാഹിം കുഞ്ഞു , കെ.എം .ഷാജി, എം.കെ.മുനീർ എന്നിവർക്കെതിരെ ഇ.ഡി യുടെ കുരുക്ക്.ഇബ്രാഹിം കുഞ്ഞിനോട് കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഹാജരാകാൻ ഇ.ഡി നോടീസ് നൽകി. ഷാജിക്കും മുനീറിനും ഉടൻ നോട്ടീസ് ലഭിക്കുമെന്ന് സൂചനയുണ്ട്.ഇരുവർക്കുമെതിരെ ഇ.ഡി നടത്തുന്ന കള്ളപ്പണം വെളുപ്പിക്കൽ പരാതിയിന്മേലാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുക. തെരെഞ്ഞെടുപ്പിനു മുൻപ് ഇരുവർക്കുമെതിരെ നടപടിയുണ്ടാകുമെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന.ഷാജിക്കെതിരെ ഇ.ഡി തെളിവെടുപ്പ് നടത്തിയിരുന്നു.മുനീറിനെതിരെ നിരവധി പരാതികൾ ഇ.ഡി ക്കു മുന്നിലുണ്ട്.
.ഇബ്രാഹിം കുഞ്ഞു ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം. നോട്ട് നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലേക്ക് പത്ത് കോടിയിലേറെ രൂപ നിക്ഷേപിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണത്തിന് കരാർ ഏറ്റെടുത്ത കമ്പനിക്ക് സഹായം ചെയ്ത് നൽകിയതിന് പ്രത്യുപകാരമായി ലഭിച്ച കോഴപ്പണമാണ് നിക്ഷേപിച്ചതെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് വിജിലൻസും നേരത്തെ കേസെടുത്തിരുന്നു. ഇബ്രാഹിം കുഞ്ഞ് വിജിലൻസിന് നൽകിയ മൊഴി അടക്കമുള്ള രേഖകൾ നേരത്തെ ഇ ഡി പരിശോധിച്ചിരുന്നു.
പാലാരിവട്ടം പാലം കരാറുകാരായ ആർ ഡി എസ് കമ്പനിക്ക് മൊബിലൈസേഷന്‍ അഡ്വാന്‍സ് നൽകിയതിലും ഗൂഢാലോചനയിലും മുന്‍മന്ത്രിയുടെ പങ്ക് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അഴിമതിപ്പണം വെളുപ്പിക്കാൻ വി കെ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ലീഗ് ദിനപത്രത്തിന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇബ്രാഹിംകുഞ്ഞിനും ടി ഒ സൂരജിനും ലഭിച്ച അഴിമതിപ്പണമാണ് പത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചതെന്നായിരുന്നു ഹർജിയിലെ ആരോപണം. ഹർജിയില്‍ പറയുന്ന സാമ്പത്തിക ഇടപാട് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി വിജിലന്‍സിന് സ്പെഷല്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചിരുന്നു. എന്‍ഫോഴ്മെന്റ് ഡയറക്ടറെ ഈ കേസിൽ കക്ഷിചേർക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.