ലവ് ജിഹാദ് വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് ഉയർത്തി കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണി. വിഷയത്തിൽ നില നിൽക്കുന്ന ദുരൂഹതകൾ നീക്കണെമെന്ന് ആവശ്യപ്പെട്ട് മണിക്കൂറുകൾക്കു ശേഷം നിലപട് മാറ്റി ജോസ് മാണി രംഗത്തു വന്നു. ലവ് ജിഹാദ് വിഷയത്തിൽ ദുരൂഹതകൾ മാറണം.ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കേരള കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു.ബി.ജെ.പി യും സംഘപരിവാർ സംഘടനകളും വിവിധ കൃസ്ത്യൻ സംഘടനകളും ഒരു വിഭാഗം പള്ളിക്കാരും ഉന്നയിക്കുന്ന ലവ് ജിഹാദ് വിഷയത്തിൽ ഇത് വരെ ഇടതു മുന്നണി പരസ്യ നിലപാട് എടുത്തിരുന്നില്ല.ജോസ് കെ മാണി അപ്രതീക്ഷിതമായി ഇക്കാര്യത്തിൽ പ്രതികരിച്ചതോടെ ഇടതുനേതാക്കൾ പ്രതിരോധത്തിലായി.
ജോസിനോട് ചോദിയ്ക്കാൻ മുഖ്യമന്ത്രി; മുന്നണി തീരുമാനിച്ച വിഷയങ്ങൾ മാത്രം ചർച്ച ചെയ്താൽ മതിയെന്ന് കാനം
ജോസ് മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം അങ്ങനെ പറഞ്ഞത് താന്‍ കേട്ടിട്ടില്ല. അക്കാര്യത്തെ കുറിച്ച് ജോസ് കെ മാണിയോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ ജോസ് കെ മാണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നു. മതമൗലിക വാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്നും കാനം പറഞ്ഞു. പ്രകടന പത്രികയിലെ കാര്യങ്ങളാണ് ഘടകകക്ഷികൾ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ ആ പാർട്ടിയുടെ മാത്രം അഭിപ്രായമാണ്. ലൗ ജിഹാദ് തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും കാനം പ്രതികരിച്ചു.
ഇടതുമുന്നണിയിൽ എതിർപ്പ് വന്നതോടെ യു ടേൺ അടിച്ചു ജോസ് മാണി തടി രക്ഷിച്ചു. ഇടതുമുന്നണിയുടെ നിലപാട് മാത്രമാണ് തനിക്കുള്ളതെന്ന് ജോസ് മാണി പിന്നീട് വാർത്ത ലേഖകരോട് പറഞ്ഞു.
സി.പി.എം നിലപാട് വ്യക്തിമാക്കണമെന്നു കെ.സി.ബി.സി ;സി.പി.എം വെട്ടിൽ
ജോസ് കെ മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രതികരിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്. ഇക്കാര്യത്തില്‍ സിപിഎമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ അജന്‍ഡയുടെ ഭാഗമായിട്ടാകാം. ലൗ ജിഹാദില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ട്. അത് ദുരീകരിക്കേണ്ടത് സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.
ലൗ ജിഹാദ് ഇല്ലെന്നത് മുസ്ലീംലീഗിന്റെ മാത്രം അഭിപ്രായമാണെന്നും അദ്ദേഹം ആരോപിച്ചു. ലൗ ജിഹാദ് എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങള്‍ ആരുടെയും മനസില്‍നിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് സഭ എതിര്‍ക്കുന്നതെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.ഇടതുപക്ഷം ലവ് ജിഹാദ് വിഷയത്തിൽ നിലപാട് പരസ്യപ്പെരുത്തണമെന്നു കെ.സി.ബി.സി ആവശ്യപെട്ടു.
ജോസ് മാണിയുടെ സമീപനം കൃസ്ത്യൻ വോട്ടു ലാക്കാക്കി; ഇടതുമുന്നണിയിലെ'ലീഗായി' മാറാൻ കേരള കോൺഗ്രസ്
കത്തോലിക്കാ സഭ കുറെ കാലമായി ഉയർത്തുന്ന ലവ് ജിഹാദ് വിഷയത്തിൽ ഇടതു മുന്നണിയിൽ ചർച്ചയാക്കിയത് വഴി സഭ വോട്ടുകൾ സ്വരൂപിക്കാനാണ് കേരള കോൺഗ്രസ് ശ്രമിക്കുന്നത്. സഭയുടെ നിലപാട് ഉയർത്തുന്ന പാർട്ടി എന്ന പഴയ പതിവ് ആവർത്തിച്ച് കോർ വോട്ട് ബാങ്ക് ഉറപ്പിക്കാനായുള്ള നീക്കമാണ് ജോസ് മാണി നടത്തിയത്. ഈ നിലപാട് കൊണ്ട് ജോസ് കെ മണിക്ക് നേട്ടമുണ്ടാകും.സി.പി.എമ്മിനും സി.പി.ഐ ക്കു കുറച്ചു നഷ്ടമുണ്ടായേക്കാം. യു.ഡി.എഫിൽ ലീഗിന്റെ സ്ഥാനം പോലെ ഇടതു പക്ഷത്തു സ്ഥാനം ഉറപ്പിക്കയാണ് കേരള കോൺഗ്രസിന്റെ ലക്‌ഷ്യം .. ലവ് ജിഹാദ് വിഷയത്തിൽ ഔദ്യൊഗികമായ നിലപാട് ഇടതു മുന്നണിക്കും ഇനി പറയേണ്ടി വരും.