കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറില്‍ താഴെയാക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേര്‍ മാത്രവും പുറത്ത് 200 പേര്‍ക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആർ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും.
പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടക്കണമെന്നും നിർദ്ദേശമുണ്ട്. മെഗാ ഫെസ്റ്റിവല്‍ ഷോപ്പിംഗിനും നിരോധനം ഏര്‍പ്പെടുത്തി. ചീഫ് സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.
കോവിഡ് രോഗികൾ പെരുകുന്നു
ഇന്ന് സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.