സി.പി.എം നേതാക്കളുടെ ഭാര്യമാരെ ചൊല്ലിയുള്ള പരാതി അവസാനിക്കുന്നില്ല. പാലക്കാടു മുൻ എം.പി എം.ബി രാജേഷിന്റെ ബ്രയുടെ നിയമം വിവാദത്തിനു പിറകെ സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ബിജുവിന്റെ ഭാര്യ അധ്യാപക നിയമനത്തിന് സമർപ്പിച്ച പ്രബന്ധത്തിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി. കേരള സർവകലാശാലയിൽ അസി. പ്രഫസർ നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകർത്തിയതാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോപ്പിയടിയിൽ നടപടി വേണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും യുജിസി ചെയർമാനും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി.
പി.കെ ബിജുവിന്റെ ഭാര്യയെ കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണ് അസി. പ്രഫസർ ആയി നിയമനം നൽകിയത്. 2013 ൽ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയാണു ബിജുവിന്റെ ഭാര്യയെ നിയമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു. രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സർവകലാശാലയിൽ ആദ്യമാണ്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ‘പബ്പീർ’ വെബ്സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതു സർവകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആവശ്യപ്പെട്ടു.