Wednesday, April 24, 2024 05:31 PM
Yesnews Logo
Home Sports

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒന്നാമത്

സ്വന്തം ലേഖകന്‍ . Apr 18, 2021
royal-challengers-bengaluru
Sports

ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആർ സി ബി നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 204 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ കെ ആറിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ അവസാനിച്ചു. ആർ സി ബിയ്ക്ക് വേണ്ടി ഉയരക്കേമൻ ജാമിസൺ മൂന്ന് വിക്കറ്റുകൾ നേടി. ഹർഷൽ പട്ടേലും യുസ്‌വേന്ദ്ര ചഹലും രണ്ട് വീതം വിക്കറ്റുകളും ബാംഗ്ലൂരിന് വേണ്ടി നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കെ കെ ആർ ബാറ്റ്സ്മാന്മാർ മികച്ച റൺ റേറ്റിൽ നല്ല തുടക്കം നൽകിയെങ്കിലും ആർ സി ബി ബൗളേഴ്സ് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. കെ കെ ആർ ബാറ്റിങ് നിരയിൽ ദിനേഷ് കാർത്തിക്ക് ഒഴികെ എല്ലാവരും തങ്ങളുടേതായ രീതിയിൽ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രകടനം ആർക്കും തന്നെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. സിറാജ് എറിഞ്ഞ പത്തൊമ്പതാം ഓവറാണ് കളിയിൽ വഴിത്തിരിവായത്. 13 ബോളിൽ നിന്ന് 30 റൺസെടുത്ത് ഫോമിൽ നിന്നിരുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാൻ ആൻഡ്രേ റസ്സലിന് വെറും ഒരു റൺ മാത്രമാണ് ഈ ഓവറിൽ നേടാനായത്.

നേരത്തെ വമ്പനടിക്കാരായ മാക്സ്വെല്ലിന്റെയും എ ബി ഡീ വില്ലിയേഴ്സിന്റെയും തകർപ്പൻ ബാറ്റിങ്ങിന്റെ മികവിലാണ് ബാംഗ്ലൂർ 204 എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. മാക്സ്വെൽ 49 പന്തിൽ 78 റൺസ് നേടിയപ്പോൾ എ ബി ഡീ 34 പന്തിലാണ് 76 റൺസ് നേടിയത്. ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ചെയ്‌സ് ചെയ്യേണ്ട സാഹചര്യത്തിലേക്ക് വീണെങ്കിലും തുടക്കത്തില്‍ തന്നെ ബാംഗ്ലൂരിനെ മോർഗൻ ആക്രമിക്കുകയായിരുന്നു.

ഒമ്പത് റൺസ് നേടുമ്പോഴേക്കും രണ്ട് വിക്കറ്റുകൾ കൊൽക്കത്ത വീഴ്ത്തിയിരുന്നു. ഹര്‍ഭജന്റെ കയ്യിലേക്കാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ആദ്യ ഓവര്‍ നല്‍കിയത്. രണ്ടാമത്തെ ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിയിലൂടെ കോഹ്ലിയെ മോര്‍ഗന്‍ കൂടാരം കയറ്റി. അതേ ഓവറിലെ അവസാന ഡെലിവറിയില്‍ രജത്തിനേയും വരുണ്‍ മടക്കി. വരുൺ ചക്രവർത്തി മത്സരത്തിൽ രണ്ട് വിക്കറ്റുകളാണ് നേടിയത്.

അതിനുശേഷം ക്രീസിൽ ഒരുമിച്ച പടിക്കലും മാക്സ്വെലും ചേർന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. സ്കോർ 95ൽ എത്തിയപ്പോൾ പടിക്കലിനെ പുറത്താക്കി പ്രസീദ് കൃഷ്ണ കൂട്ടുകെട്ട് തകർത്തു. പിന്നീട് ഇറങ്ങിയ ഡീ വില്ലിയേഴ്‌സ് കെ കെ ആആർ ബൗളർമാരെ എല്ലാം തന്റെ ബാറ്റിന്റെ ചൂടറിയിച്ചു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച എ ബി ഡീയാണ് സ്‌കോര്‍ ഇരുന്നൂറ് കടത്തിയത്. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഫിഫ്റ്റിയടിച്ച മാക്സ്വെൽ ടൂര്‍ണമെന്റില്‍ ടോപ്‌സ്‌കോറര്‍ പദവിയിലേക്കുയരുകയും ചെയ്തിരിക്കുകയാണ്. തന്റേ ട്രേഡ്മാര്‍ക്കായ സ്വിച്ച്‌ ഹിറ്റുള്‍പ്പെടെ മനോഹരമായ ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ഗ്രൗണ്ടിന്റെ പല ഭാഗങ്ങളിലേക്കും ഒഴുകി.

Write a comment
News Category