കാസർഗോഡ് കേന്ദ്ര സർവകലാശാലയിലെ അധ്യാപകനായ ഗിൽബെർട്ട് സെബാസ്റ്റ്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാസിസ്റ്റായി ചിത്രീകരിച്ചു ക്‌ളാസ്സുകൾ എടുക്കുന്നു. കേന്ദ്ര സർക്കാർ വേതനം പറ്റിയ ശേഷം അതെ സർക്കാരിനെ ഫാസിസ്റ്റെന്ന് വിളിച്ച് ആക്ഷേപിക്കുന്ന ഗിൽബെർട്ട് സെബാസ്റ്റിയനെതിരെ വ്യാപക പരാതികൾ ഉയർന്നു കഴിഞ്ഞു. ഇയാൾ സി.പി.എം അനുഭാവിയാണെന്നാണ് അറിയുന്നത്.കാസർഗോഡ് സെൻട്രൽ യുണിവേസിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫെസറായ ഗിൽബെർട്ട് സെബാസ്റ്റ്യൻ എം.എ ഒന്നാം വര്ഷ കുട്ടികൾക്ക് വേണ്ടി നൽകിയ ഓൺലൈൻ നോട്ടുകളിലാണ് പ്രധാനമന്ത്രിയെ അപമാനിക്കുന്ന പരാമർശമുള്ളത്.ഫാസിസവും നാസിസവും എന്ന ശീര്ഷകത്തിലുള്ള പേപ്പറിലാണ് രാജ്യത്തെ പ്രധാനമന്ത്രിയെ അപമാനിക്കാൻ ഗിൽബെർട് സെബാസ്റ്റ്യൻ മുതിർന്നത്.
ഫാസിസവും നാസിസവും
ലോകത്തെ ഫാസിറ്റു ഭരണാധികാരികളെ കുറിച്ചുള്ള ലെക്ച്ചർ സീരീസിലാണ് ഗിൽബെർട്ട് സെബാസ്റ്റ്യൻ അത്യന്തം നീചമായ പ്രയോഗം നടത്തിയിട്ടുള്ളത്. സെൻട്രൽ യുണിവേസിറ്റിയിലെ ഡിപ്പാർട്ടുമെന്റ് ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്സിലെ ലെക്ച്ചററാണ് ഗിൽബെർട്ട് സെബാസ്റ്റ്യൻ. അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് സഹയാത്രികനാണ്.
ലോകത്തെ അറിയപ്പെടുന്ന ഫാസിസ്റ്റു സർക്കാരുകളുടെ കൂട്ടത്തിലാണ് കമ്മ്യൂണിസ്റ്റു അധ്യാപകൻ നരേന്ദ്ര മോദിയുടെ പേര് കൂടി ഉൾപ്പെടുത്തിയിട്ടുള്ളത്.സ്പെയിനിലെ ഫ്രാങ്കോ ഭരണകൂടം, പോർട്ടുഗലിലെ സലാസർ, അർജന്റീനയിലെ ജുവാൻ പെറോൺ എന്ന് തുടങ്ങി സൗദി അറേബിയയിലെ വഹാബി ഭരണ കൂടവും ഇന്ത്യയിലെ മോദി സർക്കാരും ഫാസിസ്റ്റ് സ്റ്റേറ്റുകളായി ഗിൽബെർട്ട് ഉദാഹരിക്കുന്നു.
ആർ.എസ്എസിനെയും കമ്മ്യൂണിസ്റ്റു അധ്യാപകൻ ഫാസിസ്റ്റു സംഘടനയായി വിശേഷിപ്പിക്കുന്നുണ്ട്. രാജ്യത്തെ പ്രധാനമന്ത്രിയെ തന്നെ ഫാസിസത്തിന്റെ ഉദാഹരണമായി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഗിൽബെർട്ട് മുതിർന്നത് കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനും പരാതികൾ കൊടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.