തെഹൽക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ ബലാത്സംഗക്കേസില്‍ ഗോവ സെഷൻസ് കോടതി വെറുതെ വിട്ടു. അദ്ദേഹത്തിനെതിരെ തെളിവുകളില്ലെന്ന് കോടതി പറഞ്ഞു. ഗോവയിലെ ആഢംബര ഹോട്ടലിലെ എലവേറ്ററില്‍ വെച്ച് 2013ല്‍ സഹപ്രവർത്തകയെ പീഡിപ്പിച്ചുവെന്നായിരുന്നു തേജ്പാലിനെതിരായ കേസ്. ഏട്ട് വര്‍ഷത്തോളം നീണ്ട നിയമപ്പോരാട്ടത്തിലാണ് തേജ്പാല്‍ വിജയം നേടിയിരിക്കുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസുകളെല്ലാം കോടതി തള്ളിക്കളഞ്ഞു.
കേസിൽ കുറ്റവിമുക്തനാക്കാൻ കൂടെ നിന്നതിന് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് തേജ്‌പാൽ നന്ദി രേഖപ്പെടുത്തി. കപിൽ സിബ്ബൽ, സൽമാൻ ഖുർഷിദ് എന്നിവർക്കു പ്രത്യേകമായി തേജ്‌പാൽ നന്ദി രേഖപ്പെടുത്തിയത്.
തന്നെ ലൈംഗിക പീഡന കേസില്‍ കുടുക്കിയതാണെന്ന് തരുണ്‍ തേജ്പാല്‍ പറഞ്ഞു. ഇന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ക്ഷമ ജോഷി തന്നെ വെറുതെ വിട്ടിരിക്കുകയാണ്. ഇങ്ങനൊരു ദുഷിച്ച കാലത്ത്, ധൈര്യം എന്നത് അപൂര്‍വമാണ്. കോടതി സത്യത്തിനൊപ്പം നിന്നതില്‍ സന്തോഷമുണ്ടെന്നും തേജ്പാല്‍ പറഞ്ഞു. നേരത്തെ തേജ്പാലിന്റെ കേസ് കോടതി ഈ മാസം 21ലേക്ക് മാറ്റുകയായിരുന്നു. കൊവിഡിനെ തുടര്‍ന്ന് കോടതിയില്‍ സ്റ്റാഫുകളില്ലാത്തതിനെ തുടര്‍ന്നായിരുന്നു കേസ് മാറ്റിയത്.
കുടുംബാംഗങ്ങളും അഭിഭാഷകനുമൊപ്പമായിരുന്നു തേജ്പാല്‍ കോടതിയില്‍ എത്തിയത്. 2013 നവംബറിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുന്നത്. അതിന് പിന്നാലെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. മെയ് 2014 മുതല്‍ കേസില്‍ ജാമ്യത്തിലാണ് തേജ്പാല്‍.
ഗോവ ക്രൈംബ്രാഞ്ച് തേജ്പാലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തെ കേസില്‍ സ്‌റ്റേ ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു തേജ്പാല്‍. എന്നാല്‍ ഇത് കോടതി തള്ളിക്കളഞ്ഞിരുന്നു. നേരത്തെ അന്വേഷണാത്മക പത്രപ്രവര്‍ത്തിന് നേതൃത്വം കൊടുക്കുന്ന മാധ്യമം എന്ന നിലയിലാണ് ടെഹല്‍ക്ക ശ്രദ്ധ നേടിയത്.