ജില്ലാ ഘടകങ്ങളിൽ നില നിൽക്കുന്ന അസ്വസ്ഥതകൾ കണക്കിലെടുത്ത് സ്ഥാനമൊഴിയാനുള്ള സന്നദ്ധത മുതിർന്ന നേതാക്കൾ എടുത്തു തുടങ്ങി. തർക്കങ്ങൾ രൂക്ഷമായുള്ള ജില്ലകളിലാണ് മാറ്റത്തിന്റെ സൂചനകൾ കണ്ടു തുടങ്ങിയിട്ടുള്ളത്.പാലക്കാടാണ് ആദ്യ മാറ്റം ഉണ്ടായിട്ടുള്ളത്.
ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവച്ചു. എംപി എന്ന നിലയിലുള്ള ഭാരിച്ച ചുമതല നിർവഹിക്കാനുള്ളതു കൊണ്ടാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രാജിക്കത്ത് അയച്ചു.
മുൻ ഡി.സി.സി പ്രസിഡന്റ് എ.വി ഗോപിനാഥ് ശ്രീകണ്ഠനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.പല മണ്ഡലങ്ങളിലും കൊണ്ഗ്രെസ്സ് ദയനീയമായി തോറ്റതിന് ഗ്രൂപ്പ് കലഹം കാരണമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായപ്പോള്‍ ശ്രീകണ്ഠന്‍ രാജിവയ്ക്കണമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതന്‍ ആവശ്യപ്പെട്ടിരുന്നു. സുമേഷ് അച്യുതന്‍ ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.ശ്രീകണ്ഠാനുമായി ഇടഞ്ഞു നിൽക്കുന്ന നേതാക്കൾ രാജി പ്രഖ്യാപനം സ്വാഗതം ചെയ്യുകയാണ്.പുതിയ പ്രസിഡണ്ടായി ഗോപിനാഥിനെ കൊണ്ട് വരാനാണ് സാധ്യത.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ നിർണായകമായതിനാൽ തുടരണമെന്ന നേതൃത്വത്തിന്റെ അഭിപ്രായം മാനിച്ച് തുടരുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വികെ ശ്രീകണ്ഠന്റെ രാജി സ്വാഗതം ചെയ്യുന്നതായി മുൻ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് പറഞ്ഞു. തീരുമാനം മാതൃകാപരമാണെന്നും എന്നാൽ പുനഃസംഘടനയാണ് വേണ്ടതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതും മാറ്റത്തിന്റെ സൂചനയാണ്. കെപിസിസി അധ്യക്ഷനായി കെ സുധാകരൻ വരണമെന്നാണ് അഭിപ്രായമെന്നും എവി ഗോപിനാഥ് പാലക്കാട് പറഞ്ഞു.