കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറാൻ മുല്ലപ്പള്ളി രാമചന്ദ്രൻ സന്നദ്ധനാണെന്ന് നിലപട് സ്വീകരിച്ചതോടെ പദവിയിലേക്ക് ഇടം നേടാൻ ചരട് വലി തുടങ്ങി. മുതിർന്ന നേതാക്കളായ കെ.സുധാകരൻ, പി.ടി തോമസ്, കെ.വി തോമസ്, ബെന്നി ബെഹനാൻ , പി.സി വിഷ്ണുനാഥ് എന്നിവർ കെ.പി.സി.സി അധ്യക്ഷനാകാൻ ചരടുവലികൾ തുടങ്ങിയിട്ടുണ്ട്. കെ.സുധാകരനാണ് അണികളുടെ പിന്തുണയെങ്കിലും ഡൽഹിയിലെ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന് അവസരം നൽകാനുള്ള സാഹചര്യങ്ങൾക്ക് തടയിടാൻ സജീവ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
തലമുറ മാറ്റത്തിന്റെ പേരിൽ സുധാകരനെ വെട്ടാൻ നീക്കങ്ങൾ ശക്തമായതോടെ പി.ടി.തോമസും കെ.വി തോമസും രംഗപ്രവേശം ചെയ്തു.പി.സി.വിഷ്ണുനാഥിന്റെ പേരും ഉയർന്ന് കേൾക്കുന്നു.ഇതോടൊപ്പം രമേശ് ചെന്നിത്തലയുടെ പേരും ഒരു വിഭാഗം നേതാക്കൾ ഉയർത്തിയിട്ടുണ്ട്.എന്നാൽ ഈ ആശയത്തിന് ചെന്നിത്തലക്ക് അത്ര താല്പര്യം പോരാ.
പാർട്ടിയിൽ ഒതുക്കപ്പെട്ടതിനെ തുടർന്ന് നിരാശനായ ചെന്നിത്തല സജീവ രാഷ്ട്രീയത്തിൽ നിന്ന് തന്നെ പതുക്കെ പിൻവാങ്ങുമെന്ന സൂചന നൽകി കഴിഞ്ഞു.ജയ്‌ഹിന്ദ് ടി.വി ഉൾപ്പെടെ പാർട്ടി സ്ഥാപനങ്ങളുടെ ഭാരവാഹിതവും അദ്ദേഹം ഒഴിയാനിരിക്കയാണ്.ഭീമമായ സാമ്പത്തിക ബാധ്യത ഉള്ള ഈ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തവും പുതിയ ഭാരവാഹികൾക്കു ഏറ്റെടുക്കേണ്ടി വരും.
വി.ഡി സതീശനുമായി അടുപ്പമുള്ള എന്നാൽ അഞ്ചു വര്ഷം കഴിഞ്ഞാൽ വലിയ ഭീഷിണിയില്ലാത്ത ഒരു നേതാവിനെയാണ് ഡൽഹിയിലെ അധികാര കേന്ദ്രങ്ങൾ പരിഗണിക്കുന്നത്.മുഖ്യ,മന്ത്രി പദവി സ്വപനം കാണുന്ന കെ.സി.വേണുഗോപാലിന് സുധാകരൻ വരുന്നതിനോട് അത്ര അനുകൂല സമീപനമില്ല.വി.ഡി.സതീശനും ഈ നീക്കത്തിനോട് അനുകൂല സമീപനമില്ലെന്നാണ് അറിയുന്നത്. സുധാകരൻ വന്നാൽ മുഴുവൻ ശ്രദ്ധയും ആവേശവും കണ്ണൂർ നേതാവ് കൈപിടിയിലാക്കുമെന്ന് കേരളത്തിലെ ഇല്ല കോൺഗ്രസ് നേതാക്കൾക്കും അറിയാം ഈ സാഹചര്യം ഒഴിവാക്കാനുള്ള ഫോര്മുലകളാകും അവസാന നിമിഷം ഉരുത്തിരിയുക.