മേഹുൽ ചോക്‌സിയെ ഡൊമനിക്കയിൽ നിന്ന് രക്ഷപെടുത്താനായി ഗൂഢാലോചന. ഡൊമനിക്കയിലെ പ്രതിപക്ഷ നേതാവ് ലെനോക്സ് ലിന്റണ് ഭീമമായ തുക കൈക്കൂലി കൊടുത്ത് ചോക്‌സിയെ രക്ഷപെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതിനായി സ്വകാര്യ വിമാനത്തിൽ മേഹുൽ ചോക്‌സിയുടെ സഹോദരൻ ചേതൻ ചോക്‌സി ഡൊമനിക്കയിലെത്തിയതിന്റെ തെളിവുകൾ പുറത്തു വന്നു.
ചേതൻ ചോക്‌സി പ്രതിപക്ഷ നേതാവ് ലെനോക്സ് ലിന്റണ് 2 ലക്ഷം ഡോളർ വസതിയിലെത്തി കൈക്കൂലി നൽകിയെന്നാണ് വാർത്തകൾ പുറത്തു വന്നിട്ടുള്ളത്. 10 ലക്ഷം ഡോളർ കൂടി നൽകാമെന്ന് ഉറപ്പിലാണ് ചേതൻ ചോക്‌സി മടങ്ങിയത്.ലെനോക്സിന് പ്രചാരണത്തിന് വലിയ തുക നല്കിയതോടൊപ്പം ഡൊമനിക്കയിലെ പ്രതിപക്ഷം സ്വീകരിക്കേണ്ട തന്ത്രങ്ങളും ചർച്ചയിലുണ്ടായി. ചോക്‌സി യെ തട്ടിക്കൊണ്ടു പോയതാണെന്ന് പ്രചാരണം ശക്തിപ്പെടുത്താനാണ് യോഗത്തിലുണ്ടായ ഒരു തീരുമാനം.
ഡൊമനിക്ക കോടതിയിൽ കേസ് വിചാരണക്ക് വരുമ്പോൾ സ്വാധീനിക്കപ്പെടാൻ കഴിയുന്ന തരത്തിലുള്ള പ്രചാരണങ്ങൾ സൃഷ്ടിക്കലായിരുന്നു ലക്‌ഷ്യം. ഡൊമിനിക്കൻ പാര്ലമെന്റിൽ വിഷയം ഉന്നയിക്കാനും കൂടി കാഴ്ച്ചയിൽ തീരുമാനമായിരുന്നു. മരിഗോട്ടിൽ നടന്ന കൂടി കാഴ്ച രണ്ടു മണിക്കൂർ നേരം നീണ്ടു നിന്നു.
ഇതേ തുടർന്നാണ് ചോക്‌സിയെ ഇന്ത്യൻ സർക്കാർ തട്ടിക്കൊണ്ടു പോയതാണെന്ന് പ്രചരണം ശക്തമായത്. ബ്രിട്ടനിൽ നിന്നെത്തിയ അഭിഭാഷകയും ചോക്‌സിയെ രക്ഷിക്കാൻ ഡൊമനിക്കയിൽ ക്യാമ്പ് ചെയ്യുകയാണ്.കോഴ വാങ്ങുന്ന കാര്യത്തിൽ കുപ്രസിദ്ധനാണ് ഡൊമനിക്കയിലെ പ്രതിപക്ഷ നേതാവ് ലെനോക്സ് ലിന്റൺ.. ആരോപണത്തെ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.