ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിനെ നിയമപരമായ കറൻസിയായി അംഗീകരിച്ച് എൽ സാൽവഡോർ. ബിറ്റ്കോയിൻ രാജ്യത്ത് നിയമപരമായി ഉപയോഗിക്കാമെന്ന ബില്ലിന് എൽ സാൽവഡോർ കോൺഗ്രസ് അംഗീകാരം നൽകി. ബിറ്റ്കോയിൻ ഇടപാട് നിയമപരമാക്കുന്ന ആദ്യ അമേരിക്കൻ രാജ്യമാണ് എൽ സാൽവഡോർ.
90 ദിവസത്തിനുള്ളിൽ പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരും. 84 ൽ 62 വോട്ടുകൾക്കാണ് രാജ്യത്ത് ബിറ്റ്കോയിനെ അംഗീകൃത കറൻസിയാക്കി മാറ്റുന്നതിനുള്ള നിയമം പാസായതെന്ന് പ്രസിഡന്റ് നായിബ് ബുക്കെലെ ട്വീറ്റ് ചെയ്തു.
ജൂൺ 5 ന് ബുക്കെലെ ഇത് സംബന്ധിച്ച് കോൺഗ്രസിന് ബിൽ അയക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി. മിയാമിയിൽ നടന്ന ബിറ്റ്കോയിൻ 2021 കോൺഫറൻസിൽ “ബിറ്റ്കോയിൽ ഹ്രസ്വകാലത്തേക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഔപചാരിക സമ്പദ്‌വ്യവസ്ഥയ്ക്ക് പുറത്തുള്ള ആയിരങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകുമെന്നും” -ബുക്കെലെ വ്യക്തമാക്കിയിരുന്നു.
യുഎസ് ഡോളർ നിയമപരമായ കറൻസിയായ തുടരുമെന്നും ബിറ്റ്കോയിന്റെ ഉപയോഗം ഓപ്ഷണലായിരിക്കുമെന്നും ഇത് ഉപയോക്താക്കൾക്ക് അപകടസാധ്യത ഉണ്ടാക്കില്ലെന്നും ബുക്കലെ വ്യക്തമാക്കി. ഓരോ ഇടപാടിലും ബിറ്റ്കോയിന്റെ മൂല്യം ഡോളറിലെ കൃത്യമായ മൂല്യത്തിലേക്ക് പരിവർത്തനം ചെയ്യുമെന്നും സർക്കാർ ഉറപ്പു നൽകി.