രാമനാട്ടുകരയിൽ അമിത വേഗത്തിൽ വന്ന കാർ ലോറിയിൽ ഇടിച്ചു അഞ്ചു പേർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്. ചെർപ്പുളശേരിയിൽ നിന്നുള്ള അഞ്ചു പേരാണ് അപകടത്തിൽ മരിച്ചത്. വിമാനത്താവളത്തിൽ മൂന്നു വാഹനങ്ങളിൽ എത്തിയ സംഘത്തിലെ അഞ്ചുപേരാണ് അപകടത്തിൽ മരിച്ചതെന്ന് പോലീസ് കമീഷണർ എ.വി.ജോർജ്ജ് വെളിപ്പെടുത്തി.അന്വേഷണം നടക്കയാണെന്നും നിർണ്ണായക സൂചനകൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
രാമനാട്ടുകരയിൽ പുളിഞ്ചോട് വെച്ചാണ് പുലർച്ചെ അപകടം നടന്നത്.അതി വേഗത്തിൽ വന്ന കാർ സിമന്റു കയറ്റി വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. അഞ്ചു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അപകടത്തിൽ പെട്ടവർ സഞ്ചരിച്ച കാർ അമിത വേഗത്തിലായിരുന്നു. ഇവരുടെ പിന്നാലെ വന്ന വാഹനങ്ങൾ പോലീസ് സി.സി. ക്യാമറ വഴി തിരിച്ചറിഞ്ഞു. അതീവ ദുരൂഹത സംഭവത്തിൽ നില നിൽക്കയാണ്.
ലോക്ക് ഡൗൺ സമയത്തു മൂന്നു വാഹനങ്ങളിൽ പതിഞ്ചോളം പേർ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത് എന്തിനാണെന്ന് കാര്യത്തിലാണ് ദുരൂഹത ഉയരുന്നത്.കരിപ്പൂരിൽ സ്വർണ്ണക്കടത്തുകാരുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യത്തിൽ ചില സംശയങ്ങൾ ഉയർന്നു കഴിഞ്ഞു.അപകടത്തില്പെട്ടവർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നു സൂചനയുണ്ട്.ഇക്കാര്യത്തിൽ അന്വേഷണം നടക്കയാണ്.
ഒരു വാഹനത്തെ അതി വേഗത്തിൽ പിന്തുടരുന്നിതിനിടയിലാണ് അപകടം ഉണ്ടായതെന്ന് സൂചനയുണ്ട്. ഒരു ബൊലേറെയും ഇന്നോവയുമാണ് ദുരൂഹ സാഹചര്യത്തിൽ മത്സര ഓട്ടം നടത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.അമിത വേഗത്തിൽ നിയന്ത്രണം വിട്ട ബൊലേറോ ട്രക്കിൽ ഇടിക്കയായിരുന്നുവെന്നു അവർ പറയുന്നത്.ഇന്നോവ കസ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു പേരെ ചോദ്യം ചെയ്തു വരികയാണ്.സ്വർണ്ണ കടത്തുമായി ബന്ധമുള്ളവരുടെ സാന്നിധ്യം കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിരുന്നു.