ലക്ഷദ്വീപിൽ സന്ദർശനം നടത്താനായി കോൺഗ്രസ് എം.പി മാർ സമർപ്പിച്ച അപേക്ഷ ദ്വീപ് ജില്ലാ കളക്ടർ നിരസിച്ചു. കോൺഗ്രസ് എം.പി മാരുടെ സന്ദർശനം ദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കുമെന്നും കോവിഡ് വ്യാപനം കൂട്ടുമെന്നും വ്യക്തമാക്കിയാണ് സന്ദർശനത്തിന് അനുമതി നിഷേധിച്ചിട്ടുള്ളത്. കോൺഗ്രസ് എം.പി മാരായ ടി.എൻ.പ്രതാപൻ ഹൈബി ഈഡൻ, ആൾ ഇന്ത്യ ഫിഷർമാൻ കോൺഗ്രസ്സ് ലീഗൽ അഡ്വൈസർ സി.ആർ.രാകേഷ് ശർമ്മ എന്നിവരുടെ അപേക്ഷയാണ് ലക്ഷദ്വീപ് കളക്ടർ നിരസിച്ചത്.ഇവർക്ക് ദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാനാകില്ലെന്ന് ജില്ല കളക്ടർ അസ്‌കർ അലി വ്യക്തമാക്കി..കളക്ടറുടെ ഉത്തരവിന്റെ കോപ്പി യെസ് ന്യൂസിന് ലഭിച്ചു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപിൽ രാഷ്ട്രീയകോലാഹലങ്ങൾ ഇളക്കി വിടാനാണ് കോൺഗ്രസ് എം.പി മാർ ദ്വീപ് സന്ദർശിക്കാൻ അനുമതി ചോദിച്ചിരിക്കുന്നതെന്നാണ് ദ്വീപ് ഭരണ കൂടത്തിന്റെ വിലയിരുത്തൽ.കോൺഗ്രസ് എം.പി മാരുടെ സാന്നിധ്യം ദ്വീപിൽ അസ്വസ്ഥതകൾ വർധിപ്പിക്കാൻ വഴി തുറക്കും. കോവിഡ് വ്യാപനം കൂട്ടാനും വഴിയൊരുക്കുമെന്ന് വിലയിരുത്തലിലാണ് എം.പി മാരുടെ യാത്രാനുമതി ദ്വീപ് ഭരണകൂടം നിഷേധിച്ചത്.
കോൺഗ്രസ് എം.പി മാരുടെ സന്ദർശനം ദ്വീപിൽ അസ്വസ്ഥകൾ വർധിപ്പിക്കുമെന്ന് ദ്വീപ് പോലീസിന്റെ റിപ്പോർട്ട്
നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസ് എം.പി മാർ ദ്വീപ് സന്ദർശിക്കുന്നത് അസ്വസ്ഥകൾ വർധിപ്പിക്കുമെന്ന് പോലീസ് റിപ്പോർട്ടു നൽകിയിട്ടുണ്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് എം.പി മാരുടെ സാന്നിധ്യം അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പോലീസ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.ദ്വീപിലെ ക്രമസമാധാന നില തകരാറിലാക്കാൻ സന്ദർശനം വഴി തുറന്നേക്കാം.ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ദ്വീപുകാരെ ഇളക്കിവിടാൻ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ശ്രമിച്ചു വരികയാണ്.കോൺഗ്രസ് എം.പി മാർ ദ്വീപ് സന്ദർശിക്കുന്നത് ആസൂത്രിതമായി കലാപം അഴിച്ചു വിടാനുള്ള സഹചര്യം ഒരുക്കുമെന്നാണ് പോലീസ് റിപ്പോർട്ടു സമർപ്പിച്ചിട്ടുണ്ട്.ദ്വീപിലെ സാധാരണ ജീവിതം തകർക്കാൻ എം.പി മാരുടെ സന്ദർശനം വഴിതുറക്കുന്നതു കൊണ്ട് അനുമതി നിഷേധികയാണെന്നു കളക്ടർ വ്യക്തമാക്കി.
ദ്വീപിൽ കോവിഡ് വ്യാപനം കൂട്ടും
എല്ലാ ദ്വീപുകളിലും സന്ദർശനം നടത്തി ജനങ്ങളെ കാണുമെന്നാണ് എം.പി മാർ അപേക്ഷയിൽ അറിയിച്ചിരുന്നത്. കൂട്ടമായി പൊതുജനങ്ങളെ കാണുന്നത് കോവിഡ് വ്യാപനം കൂട്ടാൻ വഴി തുറക്കും.കോവിഡ് നിയന്ത്രിക്കാനുള്ള നടപടികൾ അവതാളത്തിലാക്കുമെന്ന് കളക്ടർ വിശദീകരിച്ചു.സംരക്ഷിത മേഖലയായ ലക്ഷദ്വീപിൽ അശാന്തി വളർത്താനും കോവിഡ് വ്യാപിപ്പിക്കാനും ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാവാക്കാനാണ് ദ്വീപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് അസ്‌കർ അലി വ്യക്തമാക്കി .നിലവിലെ സാഹചര്യയങ്ങൾ എംപി മാരുടെ സന്ദർശനത്തിന് അനുയോജ്യമല്ല. സംരക്ഷിത മേഖലയായ ദ്വീപിന്റെ സുരക്ഷക്കും സമാധാനാന്തരീക്ഷത്തിനും വേണ്ടി യാത്രാനുമതി നിഷേധിക്കുകയാണെന്ന് കളക്ടർ എംപി മാരെ അറിയിച്ചു.
ലക്ഷദ്വീപിൽ യാത്രാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോൺഗ്രസ് എംപി മാരായ ബെന്നി ബെഹനാൻ , ഹൈബി ഈഡൻ ടി.എൻ പ്രതാപൻ എന്നിവർ അപേക്ഷ നൽകിയിരുന്നു.താരിഖ് അൻവർ, പി.വിശ്വനാഥൻ എന്നിവർക്കും ദ്വീപ് സന്ദർശിക്കാൻ അനുമതി നല്കണമെന്നും എം.പി മാർ ആവശ്യപ്പെട്ടിരുന്നു.
പിന്നീട് ടി.എൻപ്രതാപനും ഹൈബി ഈഡന് ഒപ്പം മൽസ്യ കോൺഗ്രസ്സിന്റെ നിയമോപദേശകനായ രാകേഷ് ശർമ്മക്കും വേണ്ടി പുതിയ അപേക്ഷ സമർപ്പിക്കപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണ് ഇവരുടെ ദ്വീപ് സന്ദർശനമെന്ന് അന്ന് തന്നെ വിമർശനമുണ്ടായിരുന്നു. ഈ അപേക്ഷയിലാണ് അനുമതി നിഷേധിച്ചുള്ള തീരുമാനം ലക്ഷദ്വീപ് കളക്ടർ കൈക്കൊണ്ടിരിക്കുന്നത്.