നീണ്ട 28 വർഷത്തെ കാത്തിരിപ്പിന് വിരാമം. കോപ്പ അമേരിക്ക ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ തകർത്ത് മെസ്സിയുടെ അർജെന്റീന കപ്പിൽ മുത്തമിട്ടു. പ്രധാന മത്സരങ്ങളൊന്നും വിജയിക്കാതെ അത്തൻവീര്യം തകർന്നു കോടിരുന്ന അർജന്റീനക്ക് പുതുജീവൻ ലഭിക്കിഗിരിക്കയാണ്.അർജന്റാണെയുടെ തെരുവുകൾ വിജയം ആഘോഷിച്ചുകൊണ്ടിരിക്കുന്നു.അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.
ലോക ഫുട്‌ബോളിലെ എല്‍-ക്ലാസ്സിക്കോ പോരാട്ടത്തിനാണ് മാറക്കാന സ്റ്റേഡിയം ഇന്ന് വേദിയായത്. 1993ന് ശേഷം കോപ്പ അമേരിക്ക കിരീടം കിട്ടാക്കനിയായി നില്‍ക്കുന്ന അര്‍ജന്റീന ഇന്ന് എന്ത് വില കൊടുത്തും അത് നേടാന്‍ തന്നെയാണ് ഇറങ്ങിയത്. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ ഇന്നിറങ്ങിയത്. 2019ല്‍ സ്വന്തം നാട്ടില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം തിരിച്ചുപിടിച്ചത്. ആദ്യ ഇലവനില്‍ മാറ്റങ്ങളൊന്നുമില്ലാതെ ബ്രസീല്‍ ടീം ഇറങ്ങിയപ്പോള്‍ അഞ്ച് മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങിയത്.
ആദ്യ പകുതിയിൽ ബ്രസീൽപ്രതിരോധം പരാജയപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. പ്രതിരോധത്തിൽ വന്ന പിഴവുകൾ മുതലെടുക്കാൻ അർജെന്റീനക്കായി. 22ആം മിനിട്ടില്‍ സീനിയര്‍ താരം ഡീ മരിയയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍. പാസ് സ്വീകരിച്ച് വലതു വിങ്ങിലൂടെ ഒറ്റക്ക് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സണെ കബളിപ്പിച്ച് പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള സർവ സന്നാഹങ്ങളും ബ്രസീൽ ഒരുക്കിയെങ്കിലും ഒക്കെ പരാജയപ്പെട്ടു. അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയനോ മാർട്ടിനസിന്റെ പ്രതിരോധത്തിൽ ബ്രസീലിയൻ നീക്കങ്ങൾ പാളി.
1993 നു ശേഷം അർജെന്റീന പ്രധാന മത്സരങ്ങളിൽ ഒന്നും വിജയിച്ചിരുന്നില്ല. മെസ്സിയുടെ ഫുട്‌ബോൾ ജീവിതത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിച്ചു കൊണ്ട് തുടർച്ചയായ പരാജയങ്ങൾക്കും ഇതോടെ വിരാമമായി. അര്‍ജന്റീനയുടെ 15ആം കോപ്പ അമേരിക്ക കിരീടമാണിത്. ഇതോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളെന്ന യുറുഗ്വായുടെ നേട്ടത്തിനൊപ്പമെത്താന്‍ അര്‍ജന്റീനയ്ക്കായി. മികച്ച താരമായി മെസ്സിയെ തെരഞ്ഞെടുത്തിട്ടുണ്ട്.