കേരളത്തിലെ വ്യവസായവകുപ്പ് പൊട്ടക്കിണറ്റിൽ വീണ തവളയെപ്പോലെയെന്ന് കിറ്റക്സ് എംഡി സാബു എം ജേക്കബ് ആരോപിച്ചു. നിക്ഷേപ സൗഹൃദത്തിന്റെ കാര്യത്തിൽ കേരളം 50 വർഷം പുറകിൽ ആണെന്നും സാബു എം ജേക്കബ് വിമർശിച്ചു. ഇതിന് തെളിവാണ് കേരളം വിടുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കിറ്റക്സ് ഓഹരി രണ്ടു ദിവസം കൊണ്ട് 400 കോടി കൂടിയതെന്നും സാബു എം ജേക്കബ് പറഞ്ഞു.
തെലങ്കാനയിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെ വ്യവസായ വകുപ്പിനെതിരെ രൂക്ഷവിമർശനമാണ് സാബു എം ജേക്കബ് നടത്തിയത്. കേരളം ഇപ്പോഴും ഉയർത്തിക്കാട്ടുന്നത് ഏകജാലക സംവിധാനമാണ്. ഇത് കാലഹരണപ്പെട്ടതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഏക ലൈസൻസ് സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഒരൊറ്റ ലൈസൻസ് കൊണ്ട് 10 വർഷം വരെ വ്യവസായം നടത്താം. പിന്നീട് അത് പുതുക്കിയാൽ മതിയെന്നും സാബു എം ജേക്കബ് പറയുന്നു. ലോകത്ത് നടക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നത് ഇവിടെ അറിയുന്നില്ല. അതൊക്കെ മനസ്സിലാക്കാതെയാണ് ഏകജാലക സംവിധാനത്തെ പ്രകീർത്തിക്കുന്നതെന്നും സാബു പറയുന്നു.