കോഴിക്കോട് സ്വകാര്യ ടെലിഫോൺ എക്‌സ്‌ചഞ്ചുകൾ മുഖേനെ ഹവാല ഓപ്പറേറ്റർമാരും രാജ്യ വിരുദ്ധ ശക്തികളും ഇടപാടുകൾ നടത്തിയെന്ന് സൂചന.. പാക്കിസ്ഥാൻ , സിറിയ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ വിദേശ രാജ്യങ്ങളുമായി കേരളത്തിൽ നിന്ന് ബന്ധപ്പെടാൻ സ്വകാര്യ എക്സ്ചേഞ്ചുകൾ ഉപയോഗപ്പെടുത്തി എന്നാണ് ലഭ്യമായ വിവരം.മലബാറിലെ സ്വർണ്ണക്കടത്തുകാരും ഹവാല ഓപ്പറേറ്റർമാരും കോഴിക്കോട്ടെ സ്വകര്യ ടെലിഫോൺ എക്‌ചേഞ്ചുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ നടന്നത്.
കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ബെംഗളൂരുവിലെ പോലീസുമായി ബന്ധപ്പെട്ട സഹകരണം തേടിയിരുന്നു. ബെംഗളൂരുവിൽ സമാനമായ സ്വകര്യ എക്സ്ചേഞ്ചുകൾ സ്ഥാപിച്ച പ്രവർത്തിപ്പിച്ചു വന്നിരുന്ന മലപ്പുറം സ്വദേശിക്ക് കോഴിക്കോട്ടെ കേസുമായി ബന്ധമുണ്ടെന്നാണ് അറിയുന്നത്.ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ട് വന്ന് അന്വേഷണം നടത്തും.
പാക്കിസ്ഥാനിൽ സ്വകാര്യ ടെലിഫോൺ എക്‌ചേഞ്ച് നടത്തി വന്നിരുന്ന ഇബ്രാഹിം പുല്ലാറ്റി ബംഗളൂരുവിലും ഓപ്പറേഷൻ തുടങ്ങിയിരുന്നു.മിലിട്ടറി ഇന്റെലിജൻസിന്റെയും ബംഗളുരു പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇബ്രാഹിം പിടിയിലായത്.പാകിസ്ഥാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇബ്രാഹിം തന്നെയാണ് ചാര പ്രവർത്തനത്തിനും ഭീകരവാദത്തിനും കള്ളക്കടത്തിനും സ്വകാര്യ ടെലിഫോൺ എക്സ്ചേഞ്ചുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഹവാല ഓപ്പറേറ്റർമാർ ഇബ്രാഹിമിന്റെ ടെലിഫോൺ എക്സ്ചേഞ്ചുകൾ വഴിയാണ് പണം ഇടപാടുകൾ നടത്തിയിരുന്നത്. കൊടുവള്ളിയിൽ സ്വർണ്ണക്കടത്തുകാരും ഹവാല ഓപ്പറേറ്റർമാരും സ്വകാര്യ എക്സ്ചേഞ്ചുകൾ വഴിയാണ് കള്ളക്കടത്തു പണ ഇടപാടുകൾ നടത്തിയതെന്ന് വിവരമുണ്ട്.
സിറിയ, അഗ്‌ഫാനിസ്ഥാൻ തുടങ്ങിയായ രാജ്യങ്ങളുമായും ഇബ്രാഹിന്റെ എക്സ്ചേഞ്ചുകൾ വഴി ബന്ധപ്പെട്ടിരുന്നുവെന്ന് ബെംഗളൂരു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ ഇബ്രാഹിം തന്നെയാണ് കോഴിക്കോട്ടെ എക്‌ചേഞ്ചുകളുടെയും സൂത്രധാരനെന്നത് ഗൗരവം വർധിപ്പിച്ചിട്ടുണ്ട്. ഇബ്രാഹിമിനെ കോഴിക്കോട്ട് എത്തിച്ച ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.
സിം കാർഡുകളും സിം ബോക്സുകളും ഉപയോഗിച്ചാണ് വ്യാജ ടെലിഫോൺ എക്‌ചേഞ്ചുകൾ നടത്തി കൊണ്ടിരുന്നത്. വിദേശ ഫോൺ കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റാൻ കഴിയുന്നതും വിളിക്കുന്ന ആളുകളുടെ ഐഡിന്റിറ്റി പുറത്തു വരാത്തതും രാജ്യവിരുദ്ധ ശക്തികൾക്ക് ഗുണകരമാണ്. ദുബായി, കറാച്ചി നഗരങ്ങളിൽ നിന്ന് ഇബ്രാഹിമിന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.