യു.പി യിലെ മാങ്ങ സ്വാദിന് പേരുകേട്ടതാണ്. അറബി രാജ്യങ്ങളിലും യൂറോപ്പിലും യു.പി യിലെ മാങ്ങ വിശിഷ്ട പഴവർഗ്ഗമാണ്. എന്നാൽ മുൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് യു.പി യിലെ മാങ്ങ ഇഷ്ടമല്ല. ഇവിടത്തെ മാങ്ങ ഇഷ്ടമല്ലെന്ന് പറഞ്ഞ രാഹുൽ ആന്ധ്രായിലെ മാങ്ങയോടു പ്രത്യേക ഇഷ്ടമെന്നും അഭിപ്രായപ്പെട്ടു.ഇതോടെ യു.പി രാഷ്ട്രീയം ഇളകി മറിയുകയാണ്. യു.പി യിലെ മാങ്ങ എനിക്ക് ഇഷ്ടമല്ല.ആധ്രയിലെ മാങ്ങയാണ് ഇഷ്ടം-മാധ്യമ പ്രവർത്തകരോട് രാഹുൽ നടത്തിയ അഭിപ്രായപ്രകടനമാണ് വിവാദങ്ങൾക്ക് വഴി തുറന്നിട്ടുള്ളത്.
രാഹുലിന് മാങ്ങയിലും രാഷ്ട്രീയമെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. യു.പി യിലെ മാങ്ങയെ വരെ വെറുക്കുന്ന രാഹുൽ വിഭജന രാഷ്ട്രീയം പഴവർഗ്ഗങ്ങളിലും വരെ കാണുകയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. രുചിയിൽ പോലും വിഭജന തന്ത്രമാണ് അടങ്ങിയിട്ടുള്ളത്. പ്രാദേശിക വാദം പഴങ്ങളിൽ വരെ കാണുന്ന രാഹുൽ ഇന്ത്യക്കു പൊതുവായി ഒരു രുചി മാത്രമാണുള്ളതെന്ന് കാര്യം മറക്കരുതെന്ന് യു.പി മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
രാഹുലിന് യു.പി യിലെ മാങ്ങ ഇഷ്ടമല്ലാത്തത് പോലെ യു.പി ക്കാർക്കും കോൺഗ്രസിനെയും ഇഷ്ടമില്ലെന്ന് ഗോരഖ്പൂർ എം.പി രവികിഷൻ അഭിപ്രായപ്പെട്ടു.
ഇതാദ്യമായല്ല യു.പി യോട് രാഹുൽ അകൽച്ച കാണിക്കുന്നത്. സംസ്ഥാന രാഷ്ട്രീയം വളരെ സങ്കീർണ്ണമാണെന്നും ആളുകൾക്ക് രാഷ്ട്രീയം മനസ്സിലാകുന്നിലെന്നും പറഞ്ഞ രാഹുൽ കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനം ഇഷ്ടപ്പെടുന്നുവെന്നും അഭിപ്രായപ്പെട്ടത് വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയിരുന്നു.ഇപ്പോൾ നിയമസഭ തെരഞ്ഞെടുപ്പിന് എല്ലാ പാർട്ടികളും ഒരുങ്ങി കൊണ്ടിരിക്കെ രാഹുൽ മാങ്ങയെ കുറിച്ചു നടത്തിയ നടത്തിയ അഭിപ്രായപ്രകടനം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരിക്കയാണ്.