കര്‍ണാടകയില്‍ ബസവരാജ് ബൊമ്മെയെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ബിജെപി പാർലമെന്ററി പാർട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് 61കാരനായ ബസവരാജ് ബൊമ്മെയും. അധികാരമൊഴിഞ്ഞ യദൂരിയപ്പയുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് ബൊമ്മയ് .
, ആഭ്യന്തര മന്ത്രിയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.20ന് കർണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും. ബെംഗളൂരുവിലെ കാപിറ്റോൾ ഹോട്ടലിൽ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും സന്നിഹിതനായിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബി എല്‍ സന്തോഷ്, സി ടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവിൽ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തിൽ പങ്കെടുത്തു.