ഭീകര സംഘടനയായ താലിബാനെ തള്ളിപറയാതെ ജമാ -അത്തെ -ഇസ്ലാമി. കൊടും ഭീകരവാദവും തീവ്ര സമീപനങ്ങളും കൊണ്ട് ലോകത്തിന്റെ വെറുപ്പായി മാറിക്കഴിഞ്ഞ താലിബാനെ തള്ളിപറയാതെ ജമാ അത്തെ ഇസ്ലാമി കേരളം ഘടകം അസിസ്റ്റന്റ് അമീർ രംഗത്തു വന്നു. താലിബാനിലൂടെ ജമാ അത്തെ അതെ ഇസ്ലാമി തദ്ദേശീയ ഭരണകൂടം നിലവിൽ വരുമെന്ന് സ്വപനം കാണുന്നു. താലിബാൻ ഇസ്ലാമിക് മൂല്യങ്ങൾ നടപ്പാക്കുമെന്നാണ് ജമാ -അത്തെ- ഇസ്ലാമി നേതാവ് സ്വപ്നം കാണുന്നത്. താലിബാനെ മുൻനിർത്തി കേരളത്തിലെ മുസ്‌ലിം സംഘടനകളെ വേട്ടയാടുന്നുവെന്ന് ഇര വാദ സമീപനവും ജമാ- അത്തെ- ഇസ്ലാമി നേതാവ് ഉയർത്തുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ അതിക്രമങ്ങളല്ല ജമാ - അത്തെ- ഇസ്ലാമിയെ ആശങ്കപ്പെടുത്തുന്നത്. താലിബാൻ അക്രമങ്ങളോ സ്ത്രീകൾക്ക് നേരെ നടക്കുന്ന പീഡനങ്ങളെയോ കുറിച്ച് ഒരു പരാമർശവുമില്ല . ശരിയാ നിയമം നടപ്പാക്കുന്ന ഭീകര സംഘടനയുടെ കീഴിൽ ജീവിക്കാൻ താല്പര്യപെടാതെ അഫ്ഗാൻ വിടുന്ന ആയിരകണക്കിന് മുസ്‌ലിം പൗരന്മാരെക്കുറിച്ചും അഭയാർത്ഥി പ്രവാഹം ഉണ്ടാകുന്നത് എന്ത് കൊണ്ടാണെന്നും ഉള്ള കാര്യങ്ങളിൽ തീവ്ര നിലപാടുകൾക്ക് പേര് കേട്ട ജമാ അത്തെ ഇസ്ലാമിക്ക് അഭിപ്രായമില്ല.പകരം താലിബാന്റെ പേര് പറഞ്ഞു കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തുകയാണെന്ന് വർഗീയ തന്ത്രമാണ് ജമാ അത്തെ ഇസ്ലാമി നേതാവ് ഫേസ് ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.മുസ്ളീം വികാരം ഉയർത്തി സമുദായ രാഷ്ട്രീയം പയറ്റുന്നത് ജമാ അത്തിന്റെ പതിവ് തന്ത്രങ്ങളിൽ ഒന്ന് മാത്രമാണ്.
ഇസ്ലാമിക ശരിയാ നടപ്പാക്കുന്ന താലിബാന്റെ ഭരണത്തിന് കീഴിൽ നിന്ന് അധിനിവേശക്കാരായ അമേരിക്കയിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കും കുടിയേറാൻ ആയിരകണക്കിന് മുസ്‌ലിം അഫ്ഗാൻ പൗരന്മാർ നെട്ടോട്ടമോടുന്നതിനെ കുറിച്ചും ജമാ അത്തെ ഇസ്ലാമിക്ക് അഭിപ്രായമില്ലെന്നത് ശ്രദ്ധേയമാണ്. അഫ്ഗാൻ വിഷയത്തിൽ എങ്ങും തൊടാതെ മുസ്‌ലിം ഇരവാദമുയർത്തി എന്നാൽ താലിബാൻ മൃദു സമീപനവുമായി ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീർ ഫേസ് ബുക്ക് പേജിൽ എഴുതിയ പോസ്റ്റ് സംഘടനയുടെ രാഷ്ട്രീയ നിലപാടുകളിലേക്കുള്ള ചൂണ്ടു പലകയാണ്.
ലോകത്തെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി ഘടകങ്ങൾ താലിബാന്റെ അഫ്ഗാൻ അതിക്രമത്തെ ഇതിനകം സ്വാഗതം ചെയ്തവരാണ്. ഇന്ത്യയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ എതിരായതു കൊണ്ട് എവിടെയും തൊടാതെ എന്നാൽ രാഷ്ട്രീയം ഒളിപ്പിച്ചു വെക്കുന്ന സമീപനമാണ് ജമാ അത്തെ ഇസ്ലാമി കൈകൊണ്ടിരുന്നത്. കേരളത്തിലെ സംഘടനയുടെ നേതാവിന്റെ ഫേസ്ബുക് പോസ്റ്റ് സംഘടനയുടെ ഈ കാഴ്ചപ്പാടിന്റെ നേർവിവരണമാണ്.
ജമാ അത്തെ ഇസ്ലാമി അസി : അമീറിന്റെ എഫ്.ബി പോസ്റ്റ് പൂർണ്ണമായും വായിക്കാം
P Mujeeburahman
·
അഫ്ഗാൻ ജനതയുടെ സ്വാതന്ത്ര്യമാണ് പ്രധാനം .രണ്ടു പതിറ്റാണ്ടായി തുടരുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ അഫ്ഗാൻ അധിനിവേശത്തിന് അന്ത്യം കുറിക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യപ്പേരു പറഞ്ഞുള്ള സാമ്രാജ്യത്വത്തിന്റെ അഫ്ഗാനിലെ നര നായാട്ട് തെറ്റായിരുന്നുവെന്ന് കാലം തെളിയിച്ചിരിക്കുന്നു. സാമ്രാജ്യത്വ അധിനിവേശം ഒന്നിനും പരിഹാരമല്ലെന്നും ലോകത്തെയും നാടുകളേയും നരകതുല്യമാക്കുകയുമാണെന്ന ചരിത്രപാഠം അഫ്ഗാൻ വീണ്ടുംനമുക്ക് പകരുന്നു.
സ്വാതന്ത്ര്യവും സമാധാനവും പുലരുന്ന,മനുഷ്യമഹത്വം അംഗീകരിക്കുന്ന,സത്രീകളെ മാനിക്കുന്ന,കുട്ടികൾ പരിരക്ഷിക്കപ്പെടുന്ന,വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന,തദ്ദേശീയരിൽ നിന്നുമുള്ള പുതിയ സർക്കാർ അഫ്ഗാനിൽ.പിറവിയെടുക്കണമെന്നതാണ് നമ്മുടെ നിലപാട്. താലിബാനിലൂടെ അത് സാക്ഷാത്കരിക്കപ്പെടുമോ എന്നത് വരുംകാലമാണ് തെളിയിക്കേണ്ടത്. താലിബാനെക്കുറിച്ച് ലോകത്തിനു മുൻപിലുള്ള ചിത്രവും ചരിത്രവും മറിച്ചാണെന്നിരിക്കെ പുതിയ സാഹചര്യത്തിലെ താലിബാൻ നീക്കങ്ങളെക്കുറിച്ച് വിത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്ന് കൊണ്ടിരിക്കുന്നത്.. ഇസ്‌ലാമിക മൂല്യങ്ങൾ നടപ്പാക്കുമെന്ന അവരുടെ അവകാശവാദങ്ങൾ സത്യസന്ധമാണെങ്കിൽ സ്ത്രീകളോടും കുട്ടികളോടും മത,വംശ ന്യൂനപക്ഷങ്ങളോടും നീതിപൂർവം പെരുമാറണമെന്ന ഇസ്‌ലാമിന്‍റെ അടിസ്ഥാന പാഠം അവർ നടപ്പാക്കേണ്ടതുണ്ട്.
എന്നാൽ,സാമ്രാജ്യത്വത്തിൻ്റെ പതനം അംഗീകരിക്കുകയും സാമ്രാജ്യത്വവിരുദ്ധ വികാരം കേരളത്തിൽ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിനുപകരം താലിബാനെ മുന്നിൽനിർത്തി ഇസ്‌ലാംഭീതി വളർത്താനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ താലിബാൻ വേരുകൾ പരതി, മുസ്‌ലിം സംഘടനകൾക്ക് താലിബാൻ ചാപ്പചാർത്തി, ഇസ്‌ലാമോഫോബിയക്ക് വളംവെക്കുവാനുള്ള 'മതേതര വെമ്പൽ ' ആർക്കാണ് മരുന്നിട്ടുകൊടുക്കുന്നതെന്ന് സംഘ്പരിവാർ ആർമാദത്തിൽനിന്ന് മനസ്സിലാക്കാൻ അതിബുദ്ധിയാവശ്യമില്ല.
ചൈനയും,റഷ്യയും,ഇരു കമ്യൂണിസ്റ്റ് പാർട്ടികളും കേന്ദ്ര തലത്തിലെടുത്ത അഫ്ഗാൻ നിലപാടുകൾ കണ്ടില്ലെന്ന് നടിച്ച് മുസ്‌ലിം അപരവൽക്കരണത്തിൻ്റെ ആയുധമായി അഫ്ഗാനെ ഉപയോഗിക്കുന്ന നെറികേടും കാപട്യവും അവസാനിപ്പിക്കാൻ സമയമായിരിക്കുന്നു.
ഇസ്‌ലാമിലില്ലാത്ത ഭാരം കേരളത്തിലെ മുസ്‌ലിം സംഘടനകൾക്ക് മേൽ കെട്ടിവെക്കാൻ ആരും ശ്രമിക്കേണ്ടതില്ല.അഫ്ഗാനിസ്ഥാനിൽ നീതിയും സമാധാനവും സ്വാതന്ത്ര്യവും പുലരുന്നുവെങ്കിൽ അതിനൊപ്പം നാമുണ്ടാവും.അത് നിരാകരിക്കപ്പെടുന്നുവെങ്കിൽ മറുവശത്ത് നീതിയുടെ പക്ഷത്ത് നാം നിലയുറപ്പിക്കും.