രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് സംഘത്തിന്റെ ലഖിംപൂര്‍ ഖേരി സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ച് യുപി സര്‍ക്കാര്‍. നിലവിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.നേരത്തെ, കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം പ്രദേശം സന്ദർശിക്കാൻ അനുമതി തേടി കത്തയച്ചിരുന്നു. ഇതാണ് യുപി പോലീസ് നിഷേധിച്ചിരിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ തടഞ്ഞുവെച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലഖിംപൂര്‍ ഖേരിയിലെത്താൻ ശ്രമിച്ചതിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും തടങ്കലിൽ കഴിയുകയായിരുന്നു.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അംഞ്ചഗ സംഘം ബുധനാഴ്ച യുപിയിലേക്ക് തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സച്ചിൻ പൈലറ്റ്, ചരൺസിങ്ങ് ചന്നി, ഭൂപേഷ് ബാഗേൽ, കെ സി വേണുഗോപാൽ എന്നിവരാണ് എത്താനിരുന്നത്.
പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്നും ഉത്തർപ്രദേശിലേക്ക് മാർച്ച് നടത്തുമെന്ന് മുൻ പിസിസി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു മുന്നറിയിപ്പ് നൽകിയിരുന്നു. കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുകയും പ്രിയങ്കയെ വിട്ടയയ്ക്കുകയും ചെയ്തില്ലെങ്കിൽ നാളെ പഞ്ചാബിൽ നിന്നും യുപിയിലേക്ക് മാർച്ച് നടത്തുമെന്ന് സിദ്ദു ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം ലഖിംപൂർഖേരി സംഭവത്തിൽ പ്രതിഷേധിച്ചതിന് അറസ്റ്റിലായ പ്രിയങ്കാ ഗാന്ധിയെ അഭിഭാഷകരെ കാണാൻ പോലും അനുവദിച്ചിട്ടില്ലെന്നാണ് ആരോപണം. കസ്റ്റഡിയിലെടുത്തിട്ട് 38 മണിക്കൂർ കഴിഞ്ഞിട്ടും തനിക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതൊക്കെയെന്ന് വ്യക്തമാക്കാൻ ഉത്തർപ്രദേശ് പോലീസ് തയ്യാറായിട്ടില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. തനിക്ക് ഉത്തരവുകളോ കേസ് സംബന്ധിച്ച രേഖകളോ ലഭിച്ചിട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.