ഇടുക്കി അണക്കെട്ട് തുറന്നു. വെദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അണക്കെട്ട് തുറന്നത്. മൂന്ന് വർഷത്തിനിടെ ആദ്യമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.
ആദ്യം മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. ഒരു സെക്കന്റിൽ 30,000 ലിറ്റർ വെള്ളമാണ് മൂന്നമത്തെ ഷട്ടർ വഴി ഒഴുക്കിക്കളയുന്നത്. വെള്ളം ആദ്യം ചെറുതോണി ടൗൺ ഭാഗത്തേക്കാണ് എത്തുക. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയർത്തും. സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. അണക്കെട്ട് തുറക്കുന്ന പശ്ചാത്തലത്തിൽ പെരിയറിന്റെ തീരത്തു താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ഇടുക്കി ജല സംഭരണിയുടെ പൂർണ്ണ സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്ന് ഇന്നലെ രാവിലെ 07.00 മണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 10.45 നാണ്് ആദ്യ സൈറൺ മുഴക്കിയത്. അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ സൈറൺ മുഴങ്ങി. 10.55 ഓടെ മൂന്നാമത്തെ സൈറണും മുഴക്കിയ ശേഷം 11 മണിയോടെയായിരുന്നു മൂന്നാമത്തെ ഷട്ടർ തുറന്നത്.