26-ാമത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കും.. മേളയുടെ ഉദ്ഘാടനം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 4 ന് വൈകീട്ട് 6 മണിക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ഉറപ്പാക്കി ചലച്ചിത്രമേള സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസം നടക്കുന്ന മേളയിൽ വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അതേസമയം, ഡിസംബറിൽ നടത്താനിരുന്ന ചലച്ചിത്രമേളയാണ് ഫെബ്രുവരിയിലേക്ക് മാറ്റിയത്. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പുറമേ ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെയും വേദി തിരുവനന്തപുരം തന്നെയാണ്. ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്സ് എസ്.എല്‍ തിയേറ്ററിലെ നാല് സ്ക്രീനുകളിലാണ് ഹ്രസ്വ ചിത്രമേള നടക്കുന്നത്.
മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏരീസ് പ്ലക്സിലെ (ഓഡി ഒന്നില്‍) ഡിസംബര്‍ 9 ന് നിര്‍വഹിക്കും. സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി, ചലച്ചിത്ര അക്കാദമി അംഗങ്ങൾ, ക്ഷണിക്കപ്പെട്ട അതിഥികൾ, വിവിധ സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.