കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു... യുഡിഎഫിന്‍റെ ഭാഗമായി രാജ്യസഭയിലെത്തിയ സീറ്റ് ജോസ് കെ മാണി രാജിവെച്ചതോടെയാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ശൂരനാട് രാജശേഖരനെ 40നെതിരെ 96 വോട്ടുകള്‍ക്കാണ് ജോസ് കെ മാണി പരാജയപ്പെടുത്തിയത്. 136 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോൾ എല്‍.ഡി.എഫിന്‍റെ ഒരു വോട്ട് അസാധുവായത് ശ്രദ്ധേയമായി.
എല്‍.ഡി.എഫില്‍ 99 നിയമസഭാംഗങ്ങള്‍ ഉണ്ടെങ്കിലും ടി. പി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ കോവിഡ് ബാധിതരായതിനാല്‍ 97 പേര്‍ മാത്രമാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍, ഒരു വോട്ട് അസാധുവായി. യു.ഡി.എഫിന് 41 എം.എല്‍.എമാരുടെ പിന്തുണയുണ്ടെങ്കിലും പി.ടി. തോമസ് അസുഖബാധിതനായതിനാൽ വോട്ട് ചെയ്യാൻ എത്തിയില്ല. കോവിഡ് ബാധിതനായിരുന്ന മാണി സി. കാപ്പന്‍ പി.പി.ഇ കിറ്റ് ധരിച്ചെത്തി വോട്ടു ചെയ്തു.