മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിയ്ക്കുന്നത് മൗലികാവകാശമല്ലെന്നു അലഹബാദ് ഹൈക്കോടതി .ഉത്തർപ്രദേശ് സ്വദേശി ഇർഫാൻ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇങ്ങനെ വ്യക്തമാക്കിയത് . ഉച്ചഭാഷിണി ഉപയോഗിയ്ക്കുന്നതു വിലക്കി കൊണ്ട് ബിസൗലി സബ്ഡിവിഷനാൽ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്തു നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത് . ബാങ്ക് വിളിയ്ക്കുന്നത് ഇസ്ലാമിലെ നിർബന്ധിത ആചാരമായിരിക്കാം എന്നാൽ അതിനു ഉച്ചഭാഷിണി ഉപയോഗിയ്ക്കുന്നതു നിർബന്ധിത മത ആചാരത്തിന്റെ ഭാഗമല്ലെന്നു കോടതി വ്യക്തമാക്കി. അത് പൊതു സമൂഹത്തിന്റെ നിയമങ്ങൾക്കും ആരോഗ്യത്തിനും മറ്റു അനുബന്ധ ഘടകങ്ങളും അടിസ്ഥാനപ്പെടുത്തിയെ നിർവചിയ്ക്കാൻ കഴിയൂ എന്ന് 2020 ൽ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു . ഗാസിപൂർ , ഹത്രാസ് ഫാറൂഖാബാദ് ജില്ലാ ഭരണകൂടങ്ങൾ മോസ്കുകളിലെ ഉച്ചഭാഷിണി ഉപയോഗം തടഞ്ഞത് ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി മേല്പറഞ്ഞ നിരീക്ഷണങ്ങൾ നടത്തിയത് . കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് , ഗാസിപൂർ എം പി അഫ്സൽ അൻസാരി ,അഭിഭാഷകനായ എസ് വസിം ഖ്‌അദ്രി എന്നിവരായിരുന്നു ഹർജിക്കാർ. പള്ളികളുടെ മിനാരങ്ങളിൽ നിന്ന് ഉച്ചഭാഷിണി ഉപയോഗിയ്ക്കാതെ ബാങ്ക് വിളിക്കാൻ കഴിയുമല്ലോ എന്നും കോടതി അന്ന് നിരീക്ഷിച്ചിരുന്നു. ഉത്തർപ്രദേശ് സർക്കാർ ഉത്തരവിനെത്തുടർന്ന് സംസ്ഥാനത്തു അൻപതിനായിരം ഉച്ചഭാഷിണികൾ ഇതിനകം നീക്കം ചെയ്തു കഴിഞ്ഞു